മൊമിനുളിനും സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് കൂറ്റന്‍ സ്‌കോറിലേക്ക്

By Web TeamFirst Published Apr 22, 2021, 5:04 PM IST
Highlights

നജ്മുള്‍ ഹുസൈന്‍ ഷാന്റോ (163), മൊമിനുള്‍ ഹഖ് (127) എന്നിവരുടെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ ശക്തമായ നിലയിലേക്ക് നയിച്ചത്. രണ്ടാംദിനം അവസാനിക്കുമ്പോള്‍ മുഷ്ഫിഖര്‍ റഹീം (43), ലിറ്റണ്‍ ദാസ് (25) എന്നിവരാണ് ക്രീസില്‍.

പല്ലേകെലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് കൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാംദിനം വെളിച്ചക്കുറവ് കാരണം നേരത്തെ കളി അവസാനിക്കുമ്പോള്‍ നാലിന് 474 എന്ന നിലയിലാണ് സന്ദര്‍ശകര്‍. നജ്മുള്‍ ഹുസൈന്‍ ഷാന്റോ (163), മൊമിനുള്‍ ഹഖ് (127) എന്നിവരുടെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ ശക്തമായ നിലയിലേക്ക് നയിച്ചത്. രണ്ടാംദിനം അവസാനിക്കുമ്പോള്‍ മുഷ്ഫിഖര്‍ റഹീം (43), ലിറ്റണ്‍ ദാസ് (25) എന്നിവരാണ് ക്രീസില്‍. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടിന് 302 എന്ന നിലയിലാണ് ബംഗ്ലാദേശ് രണ്ടാംദിനം ആരംഭിച്ചത്. വൈകാതെ ക്യാപ്റ്റന്‍ മൊമിനുള്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഷാന്റോ- മൊമിനുള്‍ സഖ്യം 242 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഷാന്റോയെ പുറത്താക്കി ലാഹിരു കുമാര ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ മൊമിനുളും പവലിയനില്‍ തിരിച്ചെത്തി. ധനഞ്ജയ ഡിസില്‍വയാണ് വിക്കറ്റ് നേടിയത്. എന്നാല്‍ ക്രിസീല്‍ ഒരുമിച്ച മുഷ്ഫിഖര്‍- ലിറ്റണ്‍ ദാസ് സഖ്യം രണ്ടാംദിനം കൂടുതല്‍ വിക്കറ്റ് നഷ്ടമാവാതെ കാത്തു.

തമീം ഇഖ്ബാല്‍ (90), സെയ്ഫ് ഹസന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ ബംഗ്ലാദേശിന് നഷ്ടമായത്. രണ്ടാം ഓവറില്‍ തന്നെ സെയ്ഫിനെ ബംഗ്ലാദേശിന് നഷ്ടമായി. വിശ്വ ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന തമീം- ഷാന്റോ കൂട്ടുകെട്ട് 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ തമീം 101 പന്തുകള്‍ മാത്രമാണ് നേരിട്ടത്. 15 ബൗണ്ടറികളാണ് ഇന്നിങ്സില്‍ ഉണ്ടായിരുന്നത്. ഫെര്‍ണാണ്ടോയുടെ തന്നെ പന്തില്‍ തിരിമാന്നെയ്്ക്ക് ക്യാച്ച് നല്‍കിയാണ് തമീം മടങ്ങിയത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

click me!