
ധാക്ക: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്. ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയതിലും വേദി മാറ്റാത്തതിലും പ്രതിഷേധിച്ചാണ് ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. ഈ നിലപാടിന് പാകിസ്ഥാന് നന്ദി അറിയിച്ച് ബംഗ്ലാദേശ് സ്പോര്‍ട്സ് അഡൈ്വസര്‍ ആസിഫ് നസ്റുല്‍ രംഗത്തെത്തി.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ കായിക മന്ത്രിക്ക് തുല്യമായ പദവി വഹിക്കുന്ന ആസിഫ് നസ്റുല്‍ ഫേസ്ബുക്കിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്. ''നന്ദി പാകിസ്ഥാന്‍. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിരിക്കുന്നു. ആ തീരുമാനത്തില്‍ ബംഗ്ലാദേശ് കടപ്പെട്ടിരിക്കുന്നു.'' നസ്റുല്‍ കുറിച്ചു.
കായികരംഗത്ത് രാഷ്ട്രീയം പാടില്ലെന്നും ബംഗ്ലാദേശിനൊപ്പം നില്‍ക്കേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ നടന്ന സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിന് പകരമായി സ്‌കോട്ട്ലന്‍ഡിനെ ഐസിസി ഉള്‍പ്പെടുത്തിയതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയുമായുള്ള നിര്‍ണ്ണായക മത്സരം വേണ്ടെന്ന് വെക്കാന്‍ പാക് സര്‍ക്കാര്‍ പിസിബിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാനുമായി രാജ്യം കൂടുതല്‍ അടുക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. 1971-ല്‍ പാകിസ്ഥാനില്‍ നിന്ന് വിമോചനം നേടിയ ബംഗ്ലാദേശ്, പുതിയ ഭരണകൂടത്തിന് കീഴില്‍ പഴയ ശത്രുതകള്‍ മറന്ന് ഇസ്ലാമാബാദുമായി ബന്ധം പുതുക്കുകയാണ്. ഇതിന്റെ ഭാഗമായി 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ധാക്ക-ഇസ്ലാമാബാദ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!