
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഡ്രസ്സിംഗ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന തിലക് വര്‍മയെ അര്‍ഷ്ദീപ് സിംഗ് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. അനുവാദമില്ലാതെ വീഡിയോ എടുക്കുന്നത് നിര്‍ത്താന്‍ തിലക് ഗൗരവത്തില്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
തിലക് വര്‍മ്മയും അര്‍ഷ്ദീപും അടുത്ത സുഹൃത്തുക്കളാണെന്നിരിക്കെ, ഇതൊരു തമാശ ആയിരുന്നോ എന്നാണ് ആരാധകരുടെ സംശയം. വീഡിയോ എടുക്കുന്നതിനിടെ അര്‍ഷ്ദീപ് പറഞ്ഞ ചില കമന്റുകള്‍ക്ക് തിലക് മറുപടി നല്‍കാതിരുന്നപ്പോള്‍, ഇഷാന്‍ കിഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അര്‍ഷ്ദീപിന്റെ വ്‌ളോഗുകളില്‍ സ്ഥിരം സാന്നിധ്യമാണ് തിലക്. വീഡിയോ കാണാം...
ഡ്രസ്സിംഗ് റൂമിലെ തര്‍ക്കം എന്തുതന്നെയായാലും, കളിക്കളത്തില്‍ തിലക് വര്‍മ്മ തന്റെ കരുത്ത് തെളിയിച്ചു. പരിക്കിനെത്തുടര്‍ന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ തിലക്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെറും 19 പന്തില്‍ നിന്ന് 45 റണ്‍സാണ് അടിച്ചുകൂട്ടിയത്. മൂന്ന് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടമായ താരത്തിന് ലോകകപ്പിന് മുന്നോടിയായി ലഭിച്ച ഈ ഫോം വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.
2024-ലെ കിരീടം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന ടീം ഇന്ത്യയുടെ പ്ലാനുകളില്‍ തിലക് വര്‍മ്മയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ കൂടുതല്‍ ആക്രമണാത്മക ശൈലിയാണ് ഇന്ത്യ സ്വീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയെ സന്നാഹ മത്സരത്തില്‍ 30 റണ്‍സിന് തോല്‍പ്പിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടൂര്‍ണമെന്റിലേക്ക് കടക്കുന്നത്. ശനിയാഴ്ച്ച അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!