ഐപിഎല്ലില്‍ ഇനി സ്മാര്‍ട്ട് ഗ്ലാസുകള്‍ക്കും വിലക്ക്; കര്‍ശന നിര്‍ദ്ദേശവുമായി ബിസിസിഐ

Published : May 29, 2026, 02:00 PM IST
Virat Kohli

Synopsis

ഐപിഎല്‍ മത്സരദിവസങ്ങളില്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് ബിസിസിഐയുടെ അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം വിലക്കി. ടൂര്‍ണമെന്റിന്റെ സുതാര്യത ഉറപ്പുവരുത്താനും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നടപടി. 

മുംബൈ: ഐപിഎല്ലില്‍ മത്സരദിവസങ്ങളില്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും സ്മാര്‍ട്ട് ഗ്ലാസുകളും മറ്റ് അത്യാധുനിക കണ്ണടകളും ഉപയോഗിക്കരുതെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം നിര്‍ദ്ദേശിച്ചു. ടൂര്‍ണമെന്റിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും നിയന്ത്രിത മേഖലകളില്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. പല പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളും അടുത്തിടെ ഐപിഎല്‍ കളിക്കാര്‍ക്കും ഫ്രാഞ്ചൈസി ഭാരവാഹികള്‍ക്കുമായി സ്മാര്‍ട്ട് സണ്‍ഗ്ലാസുകള്‍ വ്യാപകമായി പ്രൊമോട്ട് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നതായി ബിസിസിഐ നിരീക്ഷിച്ചിരുന്നു.

കാഴ്ചയില്‍ സാധാരണ കണ്ണടകള്‍ പോലെ തോന്നിക്കുമെങ്കിലും, ടൂര്‍ണമെന്റ് അധികൃതരില്‍ വലിയ ആശങ്കയുണ്ടാക്കുന്ന അത്യാധുനിക ഫീച്ചറുകളാണ് ഈ ഉപകരണങ്ങള്‍ക്കുള്ളത്. ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും, തത്സമയം സംപ്രേഷണം ചെയ്യാനും, ടെക്സ്റ്റ് മെസ്സേജുകള്‍ അയക്കാനും സ്വീകരിക്കാനും, മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ വൈഫൈ വഴി ഓഡിയോ-വീഡിയോ കോളുകള്‍ ചെയ്യാനും സാധിക്കും. ഈ സവിശേഷതകള്‍ ഉള്ളതിനാല്‍, ഐപിഎല്‍ ചട്ടപ്രകാരം ഈ ഉപകരണങ്ങളെ കമ്മ്യൂണിക്കേഷന്‍, ഓഡിയോ-വീഡിയോ റെക്കോര്‍ഡിംഗ് ഉപകരണങ്ങളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

മത്സരദിവസങ്ങളിലെ പുതിയ നിയമങ്ങള്‍

പുതിയ നിര്‍ദ്ദേശപ്രകാരം മത്സരദിവസങ്ങളില്‍ പ്ലെയേഴ്‌സ് മാച്ച് ഒഫീഷ്യല്‍സ് ഏരിയയില്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിനോ കൈവശം വെക്കുന്നതിനോ പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി. ഡ്രസ്സിംഗ് റൂമുകള്‍, ഡഗ്ഔട്ടുകള്‍, കളിക്കാര്‍ ഇരിക്കുന്ന മറ്റ് സുരക്ഷിത മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഹൈ-സെക്യൂരിറ്റി സോണുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. മത്സരത്തിനിടെ തത്സമയ വിവരങ്ങള്‍ കൈമാറുന്നതിനോ സുരക്ഷാ വീഴ്ചകള്‍ ഉണ്ടാക്കുന്നതിനോ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചേക്കാമെന്ന് സുരക്ഷാ വിഭാഗം കരുതുന്നു.

ഈ അപകടസാധ്യത ഒഴിവാക്കാന്‍, നിലവില്‍ വിലക്കുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളെപ്പോലെ തന്നെ സ്മാര്‍ട്ട് കണ്ണടകളെയും പരിഗണിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്റ്റേഡിയത്തില്‍ എത്തുമ്പോള്‍ തന്നെ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും തങ്ങളുടെ സ്മാര്‍ട്ട് ഗ്ലാസുകള്‍ സെക്യൂരിറ്റി ലെയ്‌സണ്‍ ഓഫീസര്‍ക്ക് കൈമാറണം. മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കൊപ്പം ഈ ഗ്ലാസുകളും നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നിക്ഷേപിക്കേണ്ടതുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വീണ്ടും വൈഭവ് വെടിക്കെട്ട്, ഗുജറാത്ത് ബൗളർമാരെ അടിച്ചൊതുക്കി കൗമാര താരം; രാജസ്ഥാന് കൂറ്റൻ സ്കോർ
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം, റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് വീണ്ടും വൈഭവ് താണ്ഡവം, സ്വന്തമാക്കിയത് ചരിത്രനേട്ടം