സുനില്‍ ഗാവസ്‌കറിനെയും കപില്‍ ദേവിനേയും പോലുള്ള ഇതിഹാസങ്ങള്‍ ബിസിസിഐ തീരുമാനം സ്വാഗതം ചെയ്‌തപ്പോള്‍ അജയ് ജഡേജയും ഗൗതം ഗംഭീറും വിമര്‍ശിച്ചിരുന്നു
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധേയം ഉപദേഷ്‌ടാവായി മുന്‍ നായകന്‍ എം എസ് ധോണിയുടെ തിരിച്ചുവരവായിരുന്നു. ടീം ഇന്ത്യയുടെ നിര്‍ണായക ചുമതലയിലേക്ക് ധോണിയുടെ മടങ്ങിവരവിനെ നിരവധി പേര്‍ സ്വാഗതം ചെയ്‌തെങ്കിലും മുന്‍താരങ്ങളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ധോണിയുടെ ഉള്‍പ്പെടുത്തിയതിന്‍റെ കാരണം എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയായി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി.
'ലോകകപ്പില്‍ ടീമിനെ സഹായിക്കാന്‍ വേണ്ടിയാണ് ധോണിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടീം ഇന്ത്യക്കായും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡ് ധോണിക്കുണ്ട്. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ധോണിയെ നിയമിക്കാന്‍ തീരുമാനിച്ചത്. 2013ന് ശേഷം ഐസിസി കിരീടം നേടാന്‍ ടീം ഇന്ത്യക്കായിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ ആഷസില്‍ 2-2ന് സമനില നേടിയപ്പോള്‍ സ്റ്റീവ് വോ സമാന ചുമതലയില്‍ ഓസീസ് ടീമിനൊപ്പമുണ്ടായിരുന്നു എന്നോര്‍ക്കുക. ഇത്തരം കരുത്തരുടെ സാന്നിധ്യം വമ്പന്‍ ടൂര്‍ണമെന്‍റുകളില്‍ ഗുണകരമാണ്' എന്നും ഗാംഗുലി ദ് ടെലഗ്രാഫിനോട് പറഞ്ഞു.
ടീം ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത് 2013ല്‍ എം എസ് ധോണിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫിയാണ്. ടി20, ഏകദിന ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഏക നായകന്‍ കൂടിയാണ് ധോണി. 2007 മുതൽ 2016 വരെയുള്ള ആറ് ലോകകപ്പുകളിൽ ഇന്ത്യയെ ധോണി നയിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ഒരു ദേശീയ ടീമുമായി സഹകരിക്കുന്നത് ഇതാദ്യമാണ്.
സുനില്‍ ഗാവസ്‌കറിനെയും കപില്‍ ദേവിനേയും പോലുള്ള ഇതിഹാസങ്ങള്‍ ബിസിസിഐ തീരുമാനം സ്വാഗതം ചെയ്‌തപ്പോള്‍ അജയ് ജഡേജയും ഗൗതം ഗംഭീറും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബിസിസിഐയുടെയും ടീം ഇന്ത്യയുടേയും പൂര്‍ണ പിന്തുണ ധോണിക്കുണ്ട്. ബിസിസിഐയിലെ മറ്റ് ഭാരവാഹികളോട് സംസാരിച്ചപ്പോള്‍ ധോണിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും അനുകൂല അഭിപ്രായമായിരുന്നു. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, പരിശീലകന്‍ രവി ശാസ്‌ത്രി എന്നിവരും തീരുമാനത്തെ പിന്തുണച്ചു എന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.
'ധോണി ഉപദേഷ്‌ടാവായത് പ്രത്യേക സാഹചര്യത്തില്‍'; വിമര്‍ശനങ്ങള്‍ക്കിടെ സ്വാഗതം ചെയ്‌ത് കപില്‍ ദേവ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona