'ധോണി ഉപദേഷ്ടാവായത് പ്രത്യേക സാഹചര്യത്തില്‍'; വിമര്‍ശനങ്ങള്‍ക്കിടെ സ്വാഗതം ചെയ്‌ത് കപില്‍ ദേവ്
ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്‌ടാവാക്കിയതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയം ഉപദേഷ്‌ടാവായി ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ മടങ്ങിവരവായിരുന്നു. ധോണിയെ ബിസിസിഐ ക്ഷണിച്ചതിനോട് സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്. സുനില്‍ ഗാവസ്‌കറെ പോലുള്ള മുന്‍താരങ്ങള്‍ ബിസിസിഐ തീരുമാനം സ്വാഗതം ചെയ്‌തപ്പോള്‍ അജയ് ജഡേജയും ഗൗതം ഗംഭീറും വിമര്‍ശിച്ചു. ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്‌ടാവാക്കിയതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്.
'ധോണിയെ ഉപദേഷ്‌ടാവാക്കിയത് മികച്ച തീരുമാനമാണ്. ഒരു താരം വിരമിച്ചാല്‍ മൂന്നുനാല് വര്‍ഷം കഴിഞ്ഞ് മാത്രമേ ടീമിലേക്ക് മടങ്ങിവരാന്‍ പാടുള്ളൂ എന്ന അഭിപ്രായക്കാരനാണ് എപ്പോഴും ഞാന്‍. എന്നാല്‍ ലോകകപ്പിന്‍റെ സാഹചര്യത്തില്‍ ധോണിയുടെ കാര്യം ഒരു സ്‌പെഷ്യല്‍ കേസാണ്. രവി ശാസ്‌ത്രി കൊവിഡ് ബാധിതനായ സാഹചര്യത്തില്‍ ഇതിന് പ്രാധാന്യമുണ്ട്' എന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
ധോണിക്കെതിരെ ഇരട്ടപ്പദവി പരാതി
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്‌ടാവായി എം എസ് ധോണിയെ നിയമിച്ചതിനെതിരെ ബിസിസിഐക്ക് പരാതി ലഭിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് നായകനായിരിക്കേ ധോണിയെ ഇന്ത്യൻ ടീം ഉപദേഷ്‌ടാവായി നിയമിച്ചത് ഇരട്ടപ്പദവിയുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്തയാണ് പരാതി നല്‍കിയത്.
സ്വാഗതം ചെയ്‌ത് ടീം ഇന്ത്യ
'ദുബൈയില്‍ വച്ച് എം എസ് ധോണിയുമായി സംസാരിച്ചിരുന്നു. ലോകകപ്പിനുള്ള ടീമിന്‍റെ ഉപദേഷ്‌ടാവായി പ്രവര്‍ത്തിക്കാനുള്ള തീരുമാനം ധോണി സ്വീകരിച്ചു. ബിസിസിഐയിലെ മറ്റ് ഭാരവാഹികളോട് സംസാരിച്ചപ്പോഴും ധോണിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും അനുകൂല അഭിപ്രായമായിരുന്നു. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, പരിശീലകന്‍ രവി ശാസ്‌ത്രി എന്നിവരും തീരുമാനത്തെ പിന്തുണച്ചു' എന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീം പ്രഖ്യാപനത്തിന് പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച നായകനാണ് എം എസ് ധോണി. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ ക്രിക്കറ്റ് ജീവിതത്തിന് പൂർണത നൽകി 2011ൽ ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതും ധോണിയാണ്. 2007 മുതൽ 2016 വരെയുള്ള ആറ് ലോകകപ്പുകളിൽ ഇന്ത്യയെ ധോണി നയിച്ചിട്ടുണ്ട്.
ധോണിയെ ഉപദേഷ്‌ടാവാക്കിയ നടപടി; ബിസിസിഐക്കെതിരെ അജയ് ജഡേജ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona