
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടിയശേഷം നടന്ന സമ്മാനദാനച്ചടങ്ങിനിടെ നടന്നത് നാടീകയ രംഗങ്ങള്‍. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ആഭ്യന്തര മന്ത്രിയും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തിരുന്നു. അതുകൊണ്ട് ആശയക്കുഴപ്പത്തിനൊടുവില്‍ ഒരു മണിക്കൂര്‍ വൈകിത്തുടങ്ങിയ സമ്മാനദാനച്ചടങ്ങില്‍ മൊഹ്സിന്‍ നഖ്‌വി വേദിയിലെത്തിതോടെ ഇന്ത്യൻ താരങ്ങളാരും കിരീടം വാങ്ങാനായി വേദിക്ക് അരികിലെത്തിയില്ല.
സ്പോണ്‍സര്‍മാര്‍ നല്‍കുന്ന വ്യക്തിഗത പുരസ്കാരങ്ങള്‍ വാങ്ങാതിരിക്കാനാവില്ലെന്നതിനാല്‍ അത് മാത്രമായിരുന്നു ഇന്ത്യൻ താരഹ്ങല്‍ സ്വീകരിച്ചത്. പാകിസ്ഥാന്‍ ക്രിക്കറ്റ് റണ്ണേഴ്സ് അപ്പ് മെഡല്‍ നല്‍കിയത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് അമീനുൾ ഇസ്ലാമായിരുന്നു. റണ്ണേഴ്സ് അപ്പ് ചെക്ക് നല്‍കിയതാകട്ടെ മൊഹ്സിന്‍ നഖ്‌വിയും. ഇന്ത്യൻ ടീം കിരീടം വാങ്ങാന്‍ എത്തില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ടെന്ന് അവതാരകനായ സൈമണ്‍ ഡൂള്‍ പറഞ്ഞതിന് പിന്നാലെ രോഷാകുലനായി മൊഹ്സിന്‍ നഖ്‌വി വേദിവിട്ടു. എന്നാല്‍ നഖ്‌വിക്ക് പിന്നാലെ ഏഷ്യാ കപ്പ് കീരിടവും എടുത്തുകൊണ്ടുപോയതാണ് ഇന്ത്യൻ ടീമിനെ ചൊടിപ്പിച്ചത്. പിന്നീട് കീരീടമില്ലാതെയായിരുന്നു ഇന്ത്യൻ താരങ്ങള്‍ വിക്ടറി സെലിബ്രേഷൻ നടത്തിയത്.
നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ തയാറല്ലെങ്കിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഖാലിദ അല്‍ സരൂനിയില്‍ നിന്നോ മറ്റേതെങ്കിലും നിഷ്പക്ഷ വ്യക്തികളില്‍ നിന്നോ കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യൻ താരങ്ങള്‍ തയാറായിരുന്നു. ഇതിന് സമ്മതിക്കാതെ നഖ്‌വിക്കൊപ്പം കിരീടവും എടുത്തു കൊണ്ടുപോയതിനെതിരെ ആണ് ബിസിസിഐ ഐസിസിയെ പ്രതിഷേധം അറിയിക്കുന്നത്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച വ്യക്തിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്നത് ബിസിസിഐയുടെ നിലപാടാണെന്നും അതാണ് കളിക്കാര്‍ പ്രകടിപ്പിച്ചതെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.
എന്നാല്‍ നഖ്‌വിക്കൊപ്പം ട്രോഫിയും എടുത്തുകൊണ്ടുപോയത് ബാലിശമായ നടപടിയായിപ്പോയെന്നും നവംബര്‍ ആദ്യവാരം ചേരുന്ന അടുത്ത ഐസിസി യോഗത്തില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സൈക്കിയ പറഞ്ഞു. നഖ്‌വി തന്നെ കിരീടം നല്‍കുമെന്ന് പറഞ്ഞതുകൊണ്ടാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് കളിക്കാര്‍ അകലം പാലിച്ചതെന്നും കിരീടവുമായി പോയ നഖ്‌വിയുടെ നടപടി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രോട്ടോക്കോള്‍ ലംഘനമാണെന്നും സൈക്കിയ വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ സമ്മാനദാനച്ചടങ്ങ് അവസാനിച്ചതിന് പിന്നാലെ ആ മാന്യൻ ട്രോഫിയും ഇന്ത്യൻ കളിക്കാരുടെ മെഡലുകളും കൊണ്ട് പോയി. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. ട്രോഫിയും മെഡലും ഞങ്ങള്‍ക്ക് തിരിച്ചുതരുമെന്നാണ് പ്രതീക്ഷ-സൈക്കിയ പറഞ്ഞു. ഏഷ്യാ കപ്പിപ്പ് ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക