
മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാന്‍ അനുവദിക്കുന്ന നിയമാവും നടപ്പാക്കുക. ക്രിക്കറ്റില്‍ ടോസിന് മുന്‍പ് നിശ്ചയിക്കുന്ന ഇലവനിലുള്ളവര്‍ക്കേ ബാറ്റിംഗിനും ബൗളിംഗിനും അവകാശമുള്ളൂ. പകരക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത് ഫീല്‍ഡിംഗ് മാത്രം. പ്ലേയിംഗ് ഇലവനിലെ താരത്തെ മാറ്റി പകരക്കാരനായി ഇറങ്ങുന്നയാള്‍ക്ക് ബാറ്റിംഗിനും ബൗളിംഗിനും അവസരം നല്‍കുന്നതാണ് ബിസിസിഐയുടെ പുതിയ പരീക്ഷണം.
ഇംപാക്ട് പ്ലെയര്‍ എന്ന പേരിലാവും ഈ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താനാവുക. സയിദ് മുഷ്താഖ് അലി ട്രോഫിയിലായിരിക്കും ആദ്യ പരീക്ഷണം. ഒക്ടോബര്‍ 11നാണ് സയിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങുക. തുടര്‍ന്ന് 2023ലെ ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കും. ഇതോടെ ടോസിന്റെ സമയത്ത് പ്ലേയിംഗ് ഇലവനൊപ്പം നാല് പകരക്കാരുടെ പേരും മുന്‍കൂട്ടിനല്‍കണം. നാല് പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ.
സബ്സ്റ്റിറ്റിയൂഷന്‍ പതിനാലാം ഓവറിന് മുന്‍പ് നടത്തണം. ഇതാവട്ടേ ഓവര്‍ പൂര്‍ത്തിയാവുമ്പോഴോ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ എക്സ് ഫാക്ടര്‍ പ്ലേയര്‍ എന്നപേരില്‍ ഈ രീതി നടപ്പാക്കുന്നുണ്ട്. ആദ്യ ഇന്നിങ്സിന്റെ 10 ഓവറിന് ശേഷം ഒരോവറില്‍ കൂടുതല്‍ ബാറ്റ് ചെയ്യുകയോ പന്തെറിയുകയോ ചെയ്തിട്ടില്ലാത്തയാളെ മാറ്റി പകരം താരത്തെ കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് ബിഗ് ബാഷ് ലീഗിലെ എക്സ് ഫാക്ടര്‍ പ്ലേയര്‍ നിയമം.
പഞ്ചാബ് കിംഗ്‌സിന് പുതിയ പരിശീലകന്‍
ഐപിഎല്ലില്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്‌സ്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് ഐപിഎല്‍ കിരീടങ്ങളും സമ്മാനിച്ച ഓസ്‌ട്രേലിയക്കാരനായ ട്രെവര്‍ ബെയ്ലിസാണ് പഞ്ചാബ് കിംഗ്‌സിന്റെ പുതിയ പരിശീലകന്‍. 2015 മുതല്‍ 2019വരെയാണ് ബെയ്ലിസ് ഇംഗ്ലണ്ടിന്റെ പരിശീലകനായിരുന്നത്. 2019ലാണ് ഇംഗ്ലണ്ട് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടുന്നത്. 2007 മുതല്‍ 2011വരെ ശ്രീലങ്കയുടെയും പരിശീലകനായിരുന്നു ബെയ്ലിസിന് കീഴിലാണ് 2011ല്‍ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!