
ലാഹോർ: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ഇന്നലെ തുടക്കമായതിന് പിന്നാലെ ലീഗില്‍ ഉപയോഗിക്കുന്ന പന്തുകളുടെയും ജേഴ്സികളുടെയും ഗുണനിലവാരവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. ഇന്നലെ നടന്ന ലാഹോർ ഖലന്ദേഴ്സും ഹൈദരാബാദ് കിംഗ്‌സ്‌മെനും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ഉപയോഗിച്ച വെള്ള പന്ത് മത്സരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ചുവപ്പ് നിറമായി മാറിയതാണ് ആരാധകരെയും കളിക്കാരെയും ഒരുപോലെ കുഴപ്പിച്ചത്.
ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു പന്തിന്‍റെ നിറം മാറ്റം. കളി തുടങ്ങി ഏതാനും ഓവറുകൾ കഴിഞ്ഞപ്പോഴേക്കും പന്തിന്‍റെ നിറം പതുക്കെ മാറിത്തുടങ്ങി. വെളുത്ത നിറത്തിലുള്ള പന്ത് ക്രമേണ ചുവപ്പായി മാറുന്നത് കണ്ട ഹൈദരാബാദ് നായകൻ മാർനസ് ലബുഷെയ്ൻ ഉടൻ തന്നെ അമ്പയറെ സമീപിച്ച് കാര്യം തിരക്കി. രണ്ടാം ഓവർ കഴിഞ്ഞപ്പോൾ തന്നെ ഞാൻ അമ്പയറോട് ചോദിച്ചു, എന്താണ് സംഭവിക്കുന്നത്? പന്തിന് ചുവപ്പ് നിറമാണല്ലോ എന്ന്. എന്‍റെ കരിയറിൽ ഇതുവരെ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല- മാർനസ് ലബുഷെയ്ൻ പറഞ്ഞു.
പന്തിന് പിന്നിൽ ദുരൂഹതകളൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായി. ഹൈദരാബാദ് കിംഗ്‌സ്‌മെൻ താരങ്ങൾ ധരിച്ചിരുന്ന മെറൂൺ നിറത്തിലുള്ള ജേഴ്സിയിൽ നിന്നുള്ള ചായം പന്തിലേക്ക് പടർന്നതായിരുന്നു കാരണം. പന്ത് മിനുസപ്പെടുത്തുന്നതിനായി താരങ്ങൾ ജേഴ്സിയിൽ ഉരസിയപ്പോൾ നിറം പന്തിലേക്ക് പകരുകയായിരുന്നു. ബാറ്റിന്‍റെ പെയിന്‍റെ പാഡിലെ നിറമോ പന്തിൽ പറ്റിപ്പിടിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വസ്ത്രത്തിൽ നിന്ന് നിറം പടരുന്നത് ആദ്യമായാണെന്ന് ലബുഷെയ്ൻ കൂട്ടിിച്ചേർത്തു.
ജേഴ്സികളുടെ ഗുണനിലവാരത്തിന് പുറമെ പി.എസ്.എല്ലിൽ നടപ്പിലാക്കിയ പുതിയൊരു നിയമവും ആരാധകര്‍ക്കിടയില്‍ വലിയ ചർച്ചയായി. ഉപഭൂഖണ്ഡത്തിലെ രാത്രികാല മത്സരങ്ങളിൽ മഞ്ഞുവീഴ്ച ടോസ് നേടുന്ന ടീമിന് വലിയ അനുകൂലഘടകമാകാറുണ്ട്. ഇത് ഒഴിവാക്കാൻ ഓരോ ടീമിനും ടോസിന് മുൻപ് രണ്ട് വ്യത്യസ്ത ടീം ലിസ്റ്റുകൾ സമർപ്പിക്കാൻ അനുവാദമുണ്ടാകും. ടോസ് ഫലം അറിഞ്ഞ ശേഷം ഇതിൽ നിന്ന് അനുയോജ്യമായ ഒരു ടീമിനെ നായകൻമാർക്ക് തിരഞ്ഞെടുക്കാമെന്നതാണ് പുതിയ പരിഷ്കാരം. മഞ്ഞുവീഴ്ച മൂലം പന്ത് നനയുന്നതും ബൗളർമാർക്ക് ഗ്രിപ്പ് ലഭിക്കാത്തതും വഴിയുണ്ടാകുന്ന അസന്തുലിതത്വം പരിഹരിക്കാനാണ് ഈ പുതിയ നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!