
മിര്‍പൂര്‍: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ (Bangladesh Premier League) വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌ന് (Sunil Narine) ചരിത്രനേട്ടം. ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് നരെയ്‌ന്‍ അടിച്ചെടുത്തത്. 13 പന്തില്‍ അമ്പതിലെത്തിയ താരം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡും പേരിലാക്കി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറിലായിരുന്നു (Chattogram Challengers vs Comilla Victorians) നരെയ്‌ന്‍ വെടിക്കെട്ട്.
നരെയ്‌ന്‍റെ ബാറ്റിംഗ് കരുത്തില്‍ വിക്‌ടോറിയന്‍സ്, ചലഞ്ചേഴ്‌സ് മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ മറികടന്നു. അഞ്ച് ഫോറും ആറ് സിക്‌സറുകളും നരെയ്‌ന്‍ പറത്തി. നേരിട്ട ആദ്യ പന്തില്‍ റണ്‍ നേടാതെപോയ നരെയ്‌ന്‍ തൊട്ടടുത്ത പന്തുകളില്‍ 6, 4, 4, 6, 6, 4, 6, Dot, 4, 6, 1, 6 എന്നിങ്ങനെ വെടിക്കെട്ടിന് തിരികൊളുത്തി. പുറത്താകുമ്പോള്‍ 16 പന്തില്‍ 57 റണ്‍സുണ്ടായിരുന്നു നരെയ്‌ന്. നായകന്‍ ഇമ്രുല്‍ കയീസും(22), ഫാഫ് ഡുപ്ലസിസും(30*), മൊയീന്‍ അലിയും(0*) വിക്‌ടോറിയന്‍സിന്‍റെ ജയമുറപ്പിച്ചു.
ഇന്ത്യയുടെ യുവ്‌രാജ് സിംഗിന്‍റെയും വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌സിന്‍റെയും അഫ്‌ഗാന്‍റെ ഹസ്രത്തുള്ള സസായിയുടേയും പേരിലാണ് കുട്ടിക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡ്. യുവി 2007ല്‍ ഇംഗ്ലണ്ടിനെതിരെ തന്‍റെ വിഖ്യാതമായ ഇന്നിംഗ്‌സില്‍ 12 പന്തില്‍ ഫിഫ്റ്റി തികച്ചു. ഗെയ്‌ലാവട്ടെ ബിഗ് ബാഷ് ലീഗില്‍ 2016ല്‍ മെല്‍ബണ്‍ റെനഗേഡ്‌സ്-അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സ് മത്സരത്തിലും ഹസ്രത്തുള്ള സസായി 2018ല്‍ കാബുള്‍ സ്വനാന്‍-ബല്‍ക് ലെജന്‍ഡ്‌സ് മത്സരത്തിലും 12 പന്തില്‍ നേട്ടത്തിലെത്തി.
ഐപിഎല്‍ 2022ന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സുനില്‍ നരെയ്‌ന്‍ പുറത്തെടുത്തത്. മെഗാതാരലേലത്തിന് മുമ്പ് നരെയ്‌നെ കെകെആര്‍ നിലനിര്‍ത്തിയിരുന്നു. ആന്ദ്രേ റസലും വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!