ഓപ്പണിംഗ് വിക്കറ്റില്‍ കിഷനും രോഹിത്തും ചേര്‍ന്ന് ആദ്യ അഞ്ചോവറില്‍ 57 റണ്‍സെടിച്ചെങ്കിലും അത് രോഹിത്തിന്‍റെ വെടിക്കെട്ടിന്‍റെ മികവിലായിരുന്നു. രോഹിത് മിന്നുന്ന ഫോമില്‍ നില്‍ക്കുമ്പോള്‍ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ റോസ്റ്റണ്‍ ചേസിന്‍റെ പന്തില്‍ റണ്‍സെടുക്കാന്‍ കിഷന്‍ ബുദ്ധിമുട്ടി.

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ(IND vs WI) ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം(Rohit Sharma) ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് കഴിഞ്ഞ ആഴ്ച നടന്ന ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ താരമായ ഇഷാന്‍ കിഷനായിരുന്നു(Ishan Kishan). കെ എല്‍ രാഹുലിന്‍റെ(KL Rahul) ആഭാവത്തിലാണ് 15 കോടിയിലേറെ രൂപക്ക് ഇത്തവണ മുംബൈ ടീമിലെടുത്ത കിഷന്‍ ഓപ്പണറായി എത്തിയത്. ഐപിഎല്ലിലെ താരത്തിളക്കം ഓപ്പണറായി എത്തിയ മത്സരത്തില്‍ പക്ഷെ കിഷന് പുറത്തെടുക്കാനായില്ല. മെല്ലെപ്പോക്കില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡും സ്വന്തം പേരിലാക്കിയാണ് ഇഷാന്‍ ക്രീസ് വിട്ടത്.

ഓപ്പണിംഗ് വിക്കറ്റില്‍ കിഷനും രോഹിത്തും ചേര്‍ന്ന് ആദ്യ അഞ്ചോവറില്‍ 57 റണ്‍സെടിച്ചെങ്കിലും അത് രോഹിത്തിന്‍റെ വെടിക്കെട്ടിന്‍റെ മികവിലായിരുന്നു. രോഹിത് മിന്നുന്ന ഫോമില്‍ നില്‍ക്കുമ്പോള്‍ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ റോസ്റ്റണ്‍ ചേസിന്‍റെ പന്തില്‍ റണ്‍സെടുക്കാന്‍ കിഷന്‍ ബുദ്ധിമുട്ടി. ആദ്യ നാലു പന്തിലും കിഷന് റണ്ണെടുക്കാനാവാതിരുന്നതോടെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന രോഹിത് നിരാശയോടെ ബാറ്റ് നിലത്തടിക്കുന്നതും കാണാമായിരുന്നു.

Also Read:പേടിയില്ലാത്ത അവനെ ഓപ്പണിംഗില്‍ ഇറക്കിവിടൂ'; യുവതാരത്തിനായി വാദിച്ച് ഹര്‍ഭജന്‍ സിംഗ്

ഒടുവില്‍ അഞ്ചാം പന്തില്‍ റിസ്കി സിംഗിളിലൂടെയാണ് കിഷന്‍ സ്ട്രൈക്ക് കൈമാറിയത്. ഇതോടെ അഞ്ചോവറില്‍ 57 റണ്‍സടിച്ച ഇന്ത്യ പവര്‍പ്ലേയിലെ അവസാന ഓവറില്‍ നേടിയത് വെറും ഒരു റണ്‍സ്. രോഹിത് പുറത്തായതിന് പിന്നാലെ വിരാട് കോലി എത്തിയിട്ടും ടോപ് ഗിയറിലാവാന്‍ കിഷന്‍ പാടുപെട്ടു.

Also Read:ഇഷാന്‍ കിഷനെ സീസണിലെ റെക്കോര്‍ഡ് തുകയ്ക്ക് മുംബൈ നിലനിര്‍ത്തി; കാര്‍ത്തിക് ആര്‍സിബിയില്‍

ഒടുവില്‍ പന്ത്രണ്ടാം ഓവറില്‍ 42 പന്തില്‍ 35 റണ്‍സെടുത്ത കിഷന്‍ റോസ്റ്റണ്‍ ചേസിന്‍റെ പന്തില്‍ തന്നെ പുറത്താവുകയും ചെയ്തു. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കുറഞ്ഞത് 40 പന്തുകളെങ്കിലും നേരിട്ട ബാറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റാണ് ഇന്ന് കിഷന്‍റെ പേരിലായത്. 83.33 സ്ട്രൈക്ക് റേറ്റലാണ് ഐപിഎല്ലിലെ മിന്നലടികള്‍ക്ക് പേരുകേട്ട കിഷന്‍ ഇന്ന് സ്കോര്‍ ചെയ്തത്. 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 54 പന്തില്‍ 38 റണ്‍സെടുത്ത ദിനേശ് മോംഗിയയും(സ്ട്രൈക്ക് റേറ്റ് 84.44), 2012ല്‍ ഓസ്ട്രേലിയക്കെതിരെ 60 പന്തില്‍ 53 റണ്‍സടിച്ച(സ്ട്രൈക്ക് റേറ്റ് 93.33) ഗൗതം ഗംഭീറിന്‍റെയും മെല്ലെപ്പോക്ക് ഇന്നിംഗ്സുകളാണ് കിഷന്‍ ഇന്ന് മറികടന്നത്.