
റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 300 റണ്‍സ് വിജയലക്ഷ്യം. റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി മോശം തുടക്കം നേരിട്ട പാകിസ്ഥാനെ സല്‍മാന്‍ അഗയുടെ (87 പന്തില്‍ പുറത്താവാതെ 105) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹുസൈന്‍ തലാത് 63 പന്തില്‍ 62 റണ്‍സെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി. മുന്‍ ക്യാപ്റ്റന്മാരായ ബാബര്‍ അസം (29), മുഹമ്മദ് റിസ്വാന്‍ (5) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്.
തുടക്കത്തില്‍ തന്നെ സെയിം അയൂബിന്റെ (6) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. അഷിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രം. പിന്നീട് ബാബര്‍ - ഫഖര്‍ സമാന്‍ (32) സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പൊടുന്നനെ പാകിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഫഖര്‍ സമാന്‍, റിസ്വാന്‍, ബാബര്‍ അസം എന്നിവര്‍ ഹസരങ്കയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. സമാനെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ബാബര്‍ ബൗള്‍ഡാവുകയായിരുന്നു. റിസ്വാന്‍ ആവട്ടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതോടെ നാലിന് 95 എന്ന നിലയിലായി ആതിഥേയര്‍.
തുടര്‍ന്ന് അഗ - താലാത് സഖ്യം കൂട്ടിചേര്‍ത്ത 138 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 44-ാം ഓവറില്‍ താലാത് മടങ്ങി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. വൈകാതെ അഗ സെഞ്ചുറി പൂര്‍ത്തിയാക്കി. 23 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് നവാസിനൊപ്പം 66 റണ്‍സ് ചേര്‍ക്കാന്‍ അഗയ്ക്ക് സാധിച്ചിരുന്നു. 87 പന്തുകള്‍ നേരിട്ട അഗ ഒമ്പത് ബൗണ്ടറികള്‍ നേടി. ഹസരങ്കയ്ക്ക് പുറമെ ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ, അഷിത ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!