
ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടെങ്കിലും ടീമിലെ മാറ്റങ്ങള്‍ പറഞ്ഞപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ പോലും ഞെട്ടിച്ച് ചെപ്പോക്കിലെ ആരാധകര്‍. വാഷിംഗ്ടണ്‍ സുന്ദറിന് പകരം അക്സര്‍ പട്ടേലും റിങ്കു സിംഗിന് പകരം സഞ്ജു സാംസണും ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞുതീര്‍ന്നതോടെ ചെപ്പോക്കിലെ ഗ്യാലറിയില്‍ നിന്ന് ആരവമുയര്‍ന്നു. ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിലാണ് സഞ്ജു കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോഴാണ് നമീബിയക്കെതിരെ സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. പ്ലേയിംഗ് ഇലവനിലെ മാറ്റം പറഞ്ഞശേഷം സഞ്ജു സാംസണാണോ ഇന്ന് വിക്കറ്റ് കീപ്പറാവുന്നത് എന്ര് രവി ശാസ്ത്രി എടുത്തുചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു സൂര്യയുടെ മറുപടി. ഈ മറുപടി കൂടി കേട്ടതോടെ ചെപ്പോക്ക് അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലായി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ ടീം മാനേജ്‌മെന്‍റ് നടത്തിയ അഴിച്ചുപണിയിലാണ് സഞ്ജു സാംസണും വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലും പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയത്. റിങ്കു സിംഗിനും വാഷിംഗ്ടൺ സുന്ദറിനുമാണ് സ്ഥാനം നഷ്ടമായത്. ടോസ് വേളയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിന് നൽകിയ സന്ദേശം വ്യക്തമായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഫലം മറക്കുക, ഭയമില്ലാതെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കുക-സൂര്യ പറഞ്ഞു.
ഐപിഎല്ലില്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കാനൊരുങ്ങുന്ന സഞ്ജുവിന്‍റെ പുതിയ ഹോം ഗ്രൗണ്ടാണ് ചെപ്പോക്ക്. അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്സ് പറത്തിയതോടെ ആരാധകരും ആവേശത്തിലായി. പിന്നീട് ഒരു സിക്സും ഒരു ബൗണ്ടറിയും കൂടി പറത്തി 15 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു നാലാം ഓവറില്‍ പുറത്തായത് ആരാധകരെ നിരാശയിലാഴ്ത്തി. ചെപ്പോക്കിലെ മോശം റെക്കോര്‍ഡ് തിരുത്താന്‍ സഞ്ജുവിന് സുവര്‍ണാവസരമായിരുന്നെങ്കിലും ടീം ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയാക്കിയാണ് സഞ്ജു ക്രീസ് വിട്ടത്. ഓപ്പണിംഗ് വിക്കറ്റില്‍ സഞ്ജു-അഭിഷേക് സഖ്യം 3.4 ഓവറില്‍ 48 റണ്‍സടിച്ചു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!