
വിശാഖപ്പട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ തോറ്റതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി. ചെന്നൈ രണ്ടാം സ്ഥാനത്തേക്ക് വീണ്ടു. മൂന്ന് മത്സരങ്ങൡ രണ്ടെണ്ണം ജയിച്ച ചെന്നൈക്ക് നാല് പോയിന്റാണുള്ളത്. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്നാം സ്ഥാനത്ത്. നെറ്റ് റണ്‍റേറ്റണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചത്. +1.047 നെറ്റ് റണ്‍റേറ്റാണ് കൊല്‍ക്കത്തയ്ക്ക്. ചെന്നൈക്ക് +0.976 റണ്‍റേറ്റും. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് മൂന്നാമതുണ്ട്. രാജസ്ഥാന് +0.800 നെറ്റ് റണ്‍റേറ്റാണുള്ളത്. മൂന്നില്‍ രണ്ട് മത്സരം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് നാലാമത്. -0.738 റണ്‍റേറ്റാണ് ഗുജറാത്തിനുള്ളത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാബാദാണ് അഞ്ചാം സ്ഥാനത്ത്. മൂന്നില്‍ ഒരു മത്സരം മാത്രം ജയിച്ച ഹൈദരാബാദിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും തോല്‍വിയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം ആദ്യജയം സ്വന്തമാക്കിയ ഡല്‍ഹി കാപിറ്റല്‍സ് ഏഴാമതാണ്. പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നിവര്‍ യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. കളിച്ച രണ്ട് മത്സരവും തോറ്റ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്താണ്. ടീം ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. ഇന്ന് ആദ്യ പോയിന്റ് സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈയുടെ മത്സരം. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. മുംബൈ അവരുടെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. വാംഖഡെയില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹര്‍ദിക്കും കൂട്ടരും. ഹൈദരബാദിനോട് റെക്കോര്‍ഡ് റണ്‍സ് വാങ്ങികൂട്ടിയ മുംബൈ ബൗളര്‍മാരെ രാജസ്ഥാനും പഞ്ഞികിടുമോ എന്ന് കണ്ടറിയണം. ഹോം ഗ്രൗണ്ടിലും ജയിക്കാനായില്ലെങ്കില്‍ നായകന്‍ ഹര്‍ദിക്കെനെതിരെ കലാപകൊടി ഉയരുമെന്ന് ഉറപ്പ്. രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ മുംബൈ ആരാധകരുടെ പ്രതിഷേധം വാംഖഡേയിലും കണ്ടേക്കാം.
തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ ഇന്ന് മുംബൈക്കെതിരെ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനേയും ഡല്‍ഹി കാപിറ്റല്‍സിനേയും തകര്‍ത്തു. രണ്ട് മത്സരങ്ങളിലും തിളങ്ങിയ റിയാന്‍ പരാഗാണ് രാജസ്ഥാന്റെ് തുറപ്പുചീട്ട്. ഡല്‍ഹിക്കെതിരെ പുറത്താകാതെ 84 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!