
ട്രിനിഡാഡ്: വെടിക്കെട്ട് ബാറ്റിംഗിന്റെ മറുപേരാണ് വിന്‍ഡീസുകാരന്‍ ക്രിസ് ഗെയ്ല്‍. ക്രിക്കറ്റിനെ ഒരു കാര്‍ണിവല്‍ എന്ന പോല്‍ ആഘോഷമാക്കുന്ന താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇപ്പോഴും വിരമിച്ചിട്ടില്ലാത്ത ഗെയ്ല്‍ വിവിധ ആഭ്യന്തര ലീഗുകളില്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തുടരുകയാണ്. ഇന്ത്യ വേദിയാകുന്ന ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ച് തന്റെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് സൂപ്പര്‍താരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ തന്റെ സഹതാരമായിരുന്ന ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി ആയിരിക്കും ഇത്തവണത്തെ ലോകകപ്പിന്റെ താരമാവുകയെന്നാണ് ഗെയ്‌ലിന്റെ പ്രവചനം.
ലോകകപ്പിനെ കുറിച്ച് ഒരു സുപ്രധാന പ്രവചനം നടത്തിയിരിക്കുകയാണ് ഗെയ്ല്‍. ഇത്തവണ ഏകദിന ലോകകപ്പ് വിരാട് കോലിയുടേതായിരിക്കുമെന്നാണ് ഗെയ്ല്‍ പറയുന്നത്. സെമിയിലേക്ക് ആരൊക്കെ മുന്നേറുമെന്നും ഗെയ്ല്‍ പ്രവചിക്കുന്നു. ഗെയ്‌ലിന്റെ വാക്കുകള്‍... ''കോലി റണ്ണടിച്ച് കൂടും എന്നതില്‍ ഒരു തര്‍ക്കവുമില്ല. മാനസികമായും ശാരീരികമായും ശക്തനായതാരമാണ് കോലി. അദ്ദേഹത്തിന്റെ ആധിപത്യമായിരിക്കും ഈ ലോകപ്പില്‍ കാണുക. കോലിക്കൊപ്പം ജസ്പ്രിത് ബുമ്ര, സൂര്യ കുമാര്‍ യാദവ് എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും.'' ഗെയ്ല്‍ പറഞ്ഞു. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട്, റണ്ണേഴ്‌സ് അപ്പ് ന്യൂസിലന്‍ഡ്, ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ സെമിയിലേക്ക് മുന്നേറുമെന്ന് ഗെയ്ല്‍ കൂട്ടിചേര്‍ത്തു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് - ഏകദിന പരമ്പരയിലാണ് വിരാട് കോലി ഇനി കളിക്കുക. പര്യടനത്തിനായി താരങ്ങള്‍ വിന്‍ഡീസില്‍ ഉടനെത്തും. ഒരേ വിമാനത്തില്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ വെവ്വേറെ ഗ്രൂപ്പുകളായാണ് ഇന്ത്യന്‍ ടീം വിന്‍ഡീസിലെത്തുക. ചില താരങ്ങളുടെ വരവ് അമേരിക്ക വഴിയാണ്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും യഥാക്രമം പാരിസ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുക. ഇരുവരും നിലവില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ്. എന്നാല്‍ ഇരുവരും എപ്പോള്‍ കരീബിയന്‍ ദ്വീപുകളിലേക്ക് എത്തുമെന്ന് വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം