
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് നിലവില്‍ പുറത്താണ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര. രണ്ടാം വന്‍മതില്‍ എന്ന വിശേഷണത്തോടെ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ബാറ്റിംഗിന്‍റെ നെടുംതൂണ്‍ ഏറ്റെടുത്ത താരം സമീപ വര്‍ഷങ്ങളില്‍ ഫോമിലേക്ക് ഉയര്‍ന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷം മോശം കണക്കുകളാണ് പൂജാരയ്ക്കുള്ളത്. ഓസ്‌ട്രേലിയക്ക് എതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലും ബാറ്റിംഗ് പരാജയമായതോടെ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പൂജാര കളിക്കില്ല. താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനോട് വനിതാ ടീം മുന്‍ പരിശീലകന്‍ ഡബ്ല്യൂ.വി രാമന് ഒട്ടും യോജിപ്പില്ല.
ടീം ഇന്ത്യയെ ഹോം വേദികളിലും വിദേശത്തും പലകുറി രക്ഷിച്ചിട്ടുള്ള മൂന്നാം നമ്പറുകാരനായ ചേതേശ്വര്‍ പൂജാരയെ തഴഞ്ഞപ്പോള്‍ നാല് ഓപ്പണര്‍മാരെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ഡബ്ല്യൂ.വി രാമന്‍ വിമര്‍ശിച്ചു. 'നാല് ഓപ്പണര്‍മാരെ തെരഞ്ഞെടുത്തിരിക്കുന്നതാണ് പ്രശ്‌നം. അതോടൊപ്പം ചേതേശ്വര്‍ പൂജാരയെ പുറത്താക്കുകയും ചെയ്‌തു. ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ സംഭാവനകള്‍ ചെയ്‌ത താരമാണ് പൂജാര. ഇന്ത്യയിലും വിദേശത്തും ഒരുപോലെ മത്സരങ്ങള്‍ ജയിപ്പിച്ച താരം. അടുത്തിടെ വൈസ് ക്യാപ്റ്റന്‍സി ലഭിച്ച താരത്തെ ടെസ്റ്റ് ലോകകപ്പ് ഫൈനലിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ പുറത്താക്കി. ഇതൊരു നല്ല തീരുമാനമായി തോന്നുന്നില്ല. വ്യക്തിപരമായി എനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന തീരുമാനമല്ല ഇത്' എന്നും അദേഹം പറഞ്ഞു.
ചേതേശ്വര്‍ പൂജാരയെ മാന്യമായി കൈകാര്യം ചെയ്യണമായിരുന്നു സെലക്‌ടര്‍മാര്‍ എന്ന അഭിപ്രായവും മുന്‍താരത്തിനുണ്ട്. 'മികച്ച രീതിയില്‍ ട്രീറ്റ് ചെയ്യപ്പെടേണ്ട താരമാണ് പൂജാര. ഇത് അയാളുടെ കരിയറിന് അവസാനമാണെങ്കില്‍ നല്ലൊരു വിരമിക്കല്‍ നല്‍കാമായിരുന്നു. ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ സംഭവിക്കുക. ഇത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല' എന്നും ഡബ്ല്യൂ.വി രാമന്‍ കൂട്ടിച്ചേര്‍ത്തു. ടീം ഇന്ത്യക്കായി 103 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ചേതേശ്വര്‍ പൂജാര 43.16 ശരാശരിയില്‍ 7195 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര ജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ്.
Read more: വിന്‍ഡീസ് വേട്ടയ്‌ക്ക് ഇന്ത്യന്‍ താരങ്ങള്‍ എത്തിത്തുടങ്ങി; കരീബിയന്‍ മണ്ണിലെ പദ്ധതികള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം