
കൊൽക്കത്ത: ടി20 ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങാനാവാതെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം. പശ്മിശേഷ്യ സംഘർഷത്തെത്തുടർന്ന് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുകയും ചെയ്തതോടെയാണ് വിന്‍ഡീസ് ടീം ഇന്ത്യയില്‍ കുടുങ്ങിയത്. ഈ സാഹചര്യത്തിൽ നാട്ടിലെത്താൻ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് വിൻഡീസ് സ്പിന്നർ അക്കീൽ ഹൊസൈൻ.
ഈ ഘട്ടത്തിൽ, ഒരു വിമാനം അയച്ച് എന്നെ രക്ഷിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ആവശ്യപ്പെടുന്നതാകും നല്ലത്, എന്ന് അക്കീൽ ഹൊസൈൻ എക്‌സിൽ കുറിച്ചു. 24 മണിക്കൂറിനുള്ളിൽ ടീമിനായി ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഇന്നലെ അറിയിച്ചിരുന്നെങ്കിലും, യാത്ര അനിശ്ചിതത്വത്തിലായതോടെയാണ് താരം ഇത്തരമൊരു പ്രതികരണവുമായി എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയോട് അഞ്ച് വിക്കറ്റിന് തോറ്റതോടെയാണ് വെസ്റ്റ് ഇൻഡീസിന്‍റെ ലോകകപ്പ് പോരാട്ടം അവസാനിച്ചത്. അതിനുശേഷം ടീം കൊൽക്കത്തയിൽ തന്നെ തുടരുകയാണ്.അന്താരാഷ്ട്ര വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം യാത്ര അതീവ സങ്കീർണ്ണമാണെന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. താരങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഐസിസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ബോർഡ് അറിയിച്ചു.
ഇംഗ്ലണ്ട് മുൻ താരം കൂടിയായ പരിശീലകൻ ഡാരൻ സമിയും യാത്രയെക്കുറിച്ച് കൃത്യമായ വിവരം നൽകണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. നാട്ടിലേക്ക് മടങ്ങാൻ കാത്തുനിൽക്കുന്നവർക്കിടയിൽ ചില താരങ്ങൾ ഇന്ത്യയിൽ തന്നെ തുടരാനാണ് സാധ്യത. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ പങ്കെടുക്കേണ്ട താരങ്ങൾ നാട്ടിലേക്ക് പോകാതെ നേരിട്ട് ടീം ഫ്രാഞ്ചൈസികൾക്കൊപ്പം ചേർന്നേക്കും. ഗൾഫ് മേഖലയിലെ സംഘർഷം വ്യോമഗതാഗതത്തെ ബാധിച്ചിരിക്കുന്നതിനാൽ, ചാർട്ടേഡ് വിമാനങ്ങൾക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ടീമിന് മടങ്ങാൻ കഴിയൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!