ദീപ്തി ശര്‍മ ലോകകപ്പിന്റെ താരമാകാന്‍ മറ്റെന്ത് വേണം? വിക്കറ്റ് വേട്ടയില്‍ മുന്നില്‍, ബാറ്റര്‍മാരുടെ പട്ടികയിലും ഇടം

Published : Nov 03, 2025, 02:05 PM IST
Deepti Sharma against South Africa in Women's ODI World Cup 2025

Synopsis

ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ച മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ദീപ്തിയെ നേട്ടത്തിന് അര്‍ഹയാക്കിയത്. 22 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ദീപ്തി, 215 റണ്‍സും നേടി.

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ. ലോകകപ്പില്‍ ഉടനീളം പുറത്തെടുത്ത ഓള്‍റൗണ്ട് പ്രകടനമാണ് ദീപ്തിയെ ലോകകപ്പിന്റെ താരമാക്കിയത്. ഒമ്പത് മത്സരങ്ങളില്‍ 22 പേരെ പുറത്താക്കിയ ദീപ്തി തന്നെയാണ് ഏറ്റവും കൂടുതല്‍ വീഴ്ത്തിയ താരവും. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റാണ് ദീപ്തി വീഴ്ത്തിയത്. വിട്ടുകൊടുത്തതാവട്ടെ 39 റണ്‍സ് മാത്രം. ദീപ്തിയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതുതന്നെ. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 215 റണ്‍സ് നേടാനും ദീപ്തിക്ക് സാധിച്ചിരുന്നു. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.

വിക്കറ്റ് വേട്ടയില്‍ ഓസ്‌ട്രേലിയയുടെ അന്നാബെന്‍ സതര്‍ലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. 17 വിക്കറ്റുകളാണ് ഓസീസ് പേസര്‍ വീഴ്ത്തിയത്. 40 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍ (16) മൂന്നാമത്. ഇന്ത്യന്‍ സ്പിന്നര്‍ ശ്രീചരണി (14) നാലാം സ്ഥാനത്തുണ്ട്. 13 വിക്കറ്റ് വീതം വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ അലാന കിംഗ്, ദക്ഷിണാഫ്രിക്കയുടെ നോണ്‍കുലുലെകോ മ്ലാബ തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളിലുണ്ട്.

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാണ്. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. സെമി ഫൈനലിലും ഫൈനലിലുമാണ് ലോറ സെഞ്ചുറികള്‍ നേടിയത്. ഇംഗ്ലണ്ടിനെതിരെ നേടിയ 169 റണ്‍സാണ് ലോറയുടെ ടോപ് സ്‌കോര്‍. 71.37 ശരാശരിയും 98.78 സട്രൈക്ക് റേറ്റും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ക്കുണ്ട്. ഏഴ് സിക്‌സും 73 ഫോറും ലോറ നേടി.

റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് രണ്ടാം സ്ഥാനത്ത്. 9 ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 434 റണ്‍സ്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ മന്ദാനയുടെ ഉയര്‍ന്ന സ്‌കോര്‍ 109 റണ്‍സാണ്. 54.25 ശരാശരിയും 99.08 സ്‌ട്രൈക്ക് റേറ്റും മന്ദാനയ്ക്കുണ്ട്. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്‌നര്‍ മൂന്നാം സ്ഥാനത്ത്. അഞ്ച് ഇന്നിംഗ്‌സില്‍ നിന്ന് മാത്രം 328 റണ്‍സ് ഗാര്‍ഡ്‌നര്‍ അടിച്ചെടുത്തു. 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 82.00 ശരാശരിയും 130.15 സ്‌ട്രൈക്ക് റേറ്റും. രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഗാര്‍ഡ്‌നര്‍ നേടി.

പ്രതിക റാവലാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. പരിക്കിനെ തുടര്‍ന്ന് സെമി ഫൈനലിലും ഫൈനലിലും പ്രതികയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ആറ് ഇന്നിംഗ്‌സില്‍ നിന്ന് 308 റണ്‍സാണ് പ്രതിക നേടിയത്. ഓരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും പ്രതികയുടെ അക്കൗണ്ടിലുണ്ട്. 51.33 ശരാശരിയും 77.77 സ്‌ട്രൈക്ക് റേറ്റിലുമാണ് പ്രതിക ഇത്രയും റണ്‍സ് അടിച്ചെടുത്തുത്. ഓസ്‌ട്രേലിയയുടെ ഫോബ് ലിച്ച് ഫീല്‍ഡ് അഞ്ചാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ 304 റണ്‍സ്. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരം നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത്തും സൂര്യകുമാറും ശിവം ദുബെയുമില്ല, വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു
ടി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ, ഓപ്പണറായി സഞ്ജുവും, ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര