
മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ നീക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് പന്തിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ പോകുന്നത്. ചൊവ്വാഴ്ച ഗുവാഹത്തിയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റിനും, ഏകദിന പരമ്പരക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കാനായി സെലക്ടർമാര്‍ യോഗം ചേരുമ്പോള്‍ പന്തിന്‍റെ ഉപനായക സ്ഥാനത്തെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ' നടക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജൂൺ 6 മുതൽ 10 വരെ ന്യൂ ചണ്ഡീഗഡിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മത്സരം.തുടർന്ന് മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യയും അഫ്ഗാനിസ്ഥാനും കളിക്കും. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് നായകനായ റിഷഭ് പന്തിന്‍റെ സമീപകാല പ്രകടനങ്ങളാണ് ബിസിസിഐയെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചത്. പന്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഐപിഎൽ സീസണിൽ ഏഴാം സ്ഥാനത്താണ് ലക്നൗ ഫിനിഷ് ചെയ്തത്. ഈ സീസണിലാകട്ടെ (2026) കളിച്ച 12 മത്സരങ്ങളിൽ വെറും 4 ജയവുമായി പോയിന്‍റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ലക്നൗ.റിഷഭ് പന്തിന്‍റെ നായക മികവിൽ ബോർഡിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നവംബറിൽ ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പരിക്കേറ്റപ്പോൾ പന്തായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. എന്നാൽ തീരുമാനങ്ങളെടുക്കുന്നതിൽ അന്ന് പന്തിന് വൻ പാളിച്ചകൾ സംഭവിച്ചതായാണ് ബിസിസിഐയുടെ വിലയിരുത്തൽ. നായകന്‍റെ അധിക ചുമതല പന്തിന്‍റെ സ്വാഭാവിക ബാറ്റിംഗ് ശൈലിയെ ബാധിക്കുന്നുണ്ടെന്നാണ് ബിസിസിഐ കരുതുന്നത്. ആക്രമണോത്സുക ബാറ്റിംഗിലൂടെ ടെസ്റ്റ് മത്സരങ്ങളുടെ ഗതി മാറ്റാൻ ശേഷിയുള്ള ഒരു താരത്തെ ക്യാപ്റ്റൻസിയുടെ സമ്മർദ്ദം മൂലം ഇന്ത്യക്ക് നഷ്ടപ്പെടുത്താനാകില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
"നേതൃത്വപരമായ ഉത്തരവാദിത്തങ്ങൾ വരുമ്പോൾ പന്തിന്‍റെ ബാറ്റിംഗ് ജഡ്ജ്‌മെന്‍റിൽ പാളിച്ചകൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരമൊരുക്കാൻ സെലക്ടർമാർ താൽര്യപ്പെടുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. ടെസ്റ്റ് വൈസ് ക്യാപ്റ്റൻസി മാത്രമല്ല, ഇന്ത്യയുടെ ഏകദിന ടീമിലെ പന്തിന്‍റെ സ്ഥാനവും ഇപ്പോൾ സുരക്ഷിതമല്ല. പരിക്കിന് പുറമെ മോശം ഫോമും താരത്തിന് തിരിച്ചടിയാവുന്നുണ്ട്. ഈ ഐപിഎൽ സീസണിൽ 11 ഇന്നിങ്സുകളിൽ നിന്ന് വെറും 251 റൺസ് മാത്രമാണ് പന്തിന് നേടാനായത്. 138.67 മാത്രമാണ് പന്തിന്‍റെ സ്ട്രൈക്ക് റേറ്റ്.
നിലവിൽ കെ.എൽ രാഹുൽ ഒന്നാം ചോയ്‌സ് വിക്കറ്റ് കീപ്പറായി തുടരുമ്പോൾ, സഞ്ജു സാംസൺ, ധ്രുവ് ജുറെൽ എന്നിവർക്ക് പുറമെ ബാക്കപ്പ് കീപ്പറായി നിലവിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ പരിഗണിക്കാൻ സെലക്ടർമാർ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!