ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍, പ്രഭാത് ജയസൂര്യയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി വിധിക്കപ്പെട്ട കെ എല്‍ രാഹുലിനെ, ദേവ്ദത്ത് പടിക്കലിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷിച്ചു. റിവ്യൂ എടുക്കാന്‍ പടിക്കല്‍ നിര്‍ബന്ധിച്ചതോടെ രാഹുല്‍ രക്ഷപ്പെടുകയും തുടര്‍ന്ന് താരത്തെ കെട്ടിപ്പിടിച്ച് നന്ദി അറിയിക്കുകയും ചെയ്തു.

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ അതിവേഗം റണ്‍സ് കണ്ടെത്തുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ആദ്യ ഓവറില്‍ തന്നെ യശസ്വി ജയ്‌സ്വാള്‍ പുറത്തായെങ്കിലും, ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോറിംഗ് വേഗത നിലനിര്‍ത്തി. ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ ഇന്ത്യയുടെ ലീഡ് 225 കടന്നു. ഒടുവില്‍ രാഹുല്‍ 35 റണ്‍സിന് പുറത്തായി. പടിക്കലിന്റെ സമയബന്ധിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ താരം ഇതിലും നേരത്തെ മടങ്ങേണ്ടി വരുമായിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 11-ാം ഓവറിലെ അവസാന പന്ത് എറിഞ്ഞ പ്രഭാത് ജയസൂര്യയുടെ പന്തില്‍ രാഹുല്‍ എല്‍ ബി ഡബ്ല്യു ആയി വിധിക്കപ്പെട്ടു. രാഹുലിന്റെ പ്രതിരോധത്തെ മറികടന്ന് പന്ത് പാഡില്‍ പതിച്ചപ്പോള്‍ താരം മടങ്ങിപ്പോകാന്‍ ഒരുങ്ങിയതായിരുന്നു. എന്നാല്‍ പടിക്കല്‍ ഇടപെട്ട് റിവ്യൂ എടുക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചു. റീപ്ലേകളില്‍ പന്ത് സ്റ്റംപിന് മുകളിലൂടെയാണ് പോകുന്നതെന്ന് തെളിഞ്ഞു. ഇതോടെ അംപര്‍ക്ക് തീരുമാനം പിന്‍വലിക്കേണ്ടതായി വന്നു. ആശ്വാസം തോന്നിയ രാഹുല്‍ പടിക്കലിനെ കെട്ടിപ്പിടിച്ച് അഭിനന്ദക്കുകയായിരുന്നു. വീഡിയോ...

Scroll to load tweet…

സോണല്‍ ദിനുഷയുടെ സെഞ്ചുറി പ്രകടനം

അതേസമയം, തിങ്കളാഴ്ച അവസാനിച്ച മൂന്നാം ദിനത്തില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സോണല്‍ ദിനുഷ നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 284 റണ്‍സ് നേടിയത്. ഇന്ത്യയുടെ 462 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക തുടക്കത്തില്‍ 90 റണ്‍സിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ 168 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 100 റണ്‍സ് നേടിയ ദിനുഷയും, 80 റണ്‍സ് എടുത്ത നിരോധന്‍ ഡിക്വെല്ലയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 146 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റി.

ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് അന്ന് ദിനം തുടങ്ങിയത്. മുഹമ്മദ് സിറാജ് നിഷാന്‍ മധുഷ്‌കയെ സ്ലിപ്പില്‍ പൂജ്യത്തിന് പുറത്താക്കി. തന്റെ ആദ്യ പന്തില്‍ തന്നെ ദിനേശ് ചണ്ഡിമാലിനെ (4) കീപ്പര്‍ ക്യാച്ചിലൂടെ പുറത്താക്കി ഇടങ്കയ്യന്‍ സ്പിന്നര്‍ മാനവ് സുത്തര്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. തുടര്‍ന്ന് കാമിന്ദു മെന്‍ഡിസും (14) ലഹിരു ഉദായും (27) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും, ഉദായെ പുറത്താക്കി സുത്തര്‍ ആ കൂട്ടുകെട്ട് തകര്‍ത്തു. മൂന്ന് ഓവറുകള്‍ക്ക് ശേഷം കുല്‍ദീപ് യാദവിന്റെ പന്തില്‍ കവര്‍ പോയിന്റില്‍ ഡൈവ് ചെയ്ത് ശുഭ്മാന്‍ ഗെയില്‍ എടുത്ത അവിശ്വസനീയമായ ക്യാച്ചിലൂടെ മെന്‍ഡിസും മടങ്ങി.

ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ (21) ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തായി. ഉച്ചഭക്ഷണത്തിന് ശേഷം ഡിക്വെല്ലയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. എന്നാല്‍ മറുവശത്ത് ഉറച്ചുനിന്ന ദിനുഷ 167 പന്തില്‍ തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കി.

YouTube video player