
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരം അഭിഗ്യാന്‍ കുണ്ടുവിന് ഇരട്ട സെഞ്ചുറി. 125 പന്തില്‍ 209 റണ്‍സുമായി പുറത്താവാതെ നിന്ന കുണ്ടുവിന്റെ കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷടത്തില്‍ 408 റണ്‍സ് നേടി. വേദാന്ത് ത്രിവേദി (106 പന്തില്‍ 90), വൈഭവ് സൂര്യവന്‍ഷി (26 പന്തില്‍ 50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് അക്രം മലേഷ്യക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ബിയില്‍ യുഎഇ, പാകിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.
അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ മാത്രെ മടങ്ങി. സത്‌നകുമാരന്റെ പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ മിഡ് ഓണില്‍ ഡീസ് പത്രോ ക്യാച്ചെടുക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ മല്‍ഹോത്രയും പവലിയനില്‍ തിരിച്ചെത്തി. അക്രമിന്റെ ഔട്ട്‌സ്വിങ്ങറില്‍ ഹബാറ്റ് വച്ച താരം സ്ലിപ്പില്‍ മുഹമ്മദ് ആലിഫിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ സൂര്യവന്‍ഷി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ സൂര്യവന്‍ഷിക്ക് സാധിച്ചില്ല. അക്രമിനെതിരെ ലോംഗ് ഓഫിലൂടെ സിക്‌സടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കി. 26 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ച് ഫോറും നേടി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ത്രിവേദി - കുണ്ടു സഖ്യം 209 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 90 റണ്‍സെടുത്ത ത്രിവേദി പുറത്തായെങ്കിലും മറ്റുതാരങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യയുടെ സ്‌കോര്‍ 400 കടത്തി. ഹര്‍വന്‍ഷ് പങ്കാലിയ (5), കനിഷ്‌ക് ചൗഹാന്‍ (14), ഖിലന്‍ പട്ടേല്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദീപേഷ് ദേവേന്ദ്രന്‍ (4), കുണ്ടുവിനൊപ്പം പുറത്താവാതെ നിന്നു. 125 പന്തുകള്‍ നേരിട്ട കുണ്ടു ഒമ്പത് സിക്‌സും 17 ഫോറും നേടി. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം ആരോണ്‍ ജോര്‍ജ്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ കളിക്കുന്നില്ല. പകരം ഹര്‍വന്‍ഷ് പങ്കാലിയ, കിഷന്‍ കുമാര്‍ സിംഗ് എന്നിവര്‍ ടീമിലെത്തി. ടീമുകളുടെ പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് പംഗലിയ, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, ഉദ്ധവ് മോഹന്‍, കിഷന്‍ കുമാര്‍ സിംഗ്.
മലേഷ്യ: അസിബ് വാജ്ദി, മുഹമ്മദ് ഹൈറില്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അഫിനിദ്, ഡീസ് പത്രോ (ക്യാപ്റ്റന്‍), മുഹമ്മദ് അലിഫ്, മുഹമ്മദ് അക്രം, ഹംസ പംഗി, മുഹമ്മദ് ഫത്ഹുല്‍ മുയിന്‍, എന്‍ സത്‌നകുമാരന്‍, ജാശ്വിന്‍ കൃഷ്ണമൂര്‍ത്തി, മുഹമ്മദ് നൂര്‍ഹനീഫ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!