
കോയമ്പത്തൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ സൗത്ത് സോണിനെതിരെ വെസ്റ്റ് സോണിന് കൂറ്റൻ ലീഡ്. 67 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ സൗത്ത് സോണിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ യുവതാരം യശസ്വി ജയ്സ്വാളിന്‍റെ ഇരട്ടസെഞ്ച്വറി കരുത്തിൽ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ വെസ്റ്റ് സോൺ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 376 റൺസ് എന്ന ശക്തമായ നിലയിലാണ്.
വെസ്റ്റ് സോണിനിപ്പോള്‍ ആകെ 319 റൺസിന്‍റെ ലീഡുണ്ട്. ഇന്ത്യന്‍ താരം ശ്രേയസ് അയ്യർ 71ഉം പ്രിയങ്ക് പാഞ്ചൽ 40ഉം റൺസെടുത്തപ്പോള്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ 15 റണ്‍സെടുത്ത് പുറത്തായി. 244 പന്തില്‍ 209 റണ്‍സെടുത്തു നില്‍ക്കുന്ന യശശ്വിക്കൊപ്പം 30 റണ്‍സുമായി സർഫറാസ് ഖാനാണ് ക്രീസിൽ.
ഇന്ത്യയുടെ ബൗളിംഗ് ദുര്‍ബലം; ലോകകപ്പ് നേടാമെന്ന് പ്രതീക്ഷ വേണ്ട; തുറന്നു പറഞ്ഞ് മുന്‍താരം
നേരത്തേ വെസ്റ്റ് സോണിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 270 റൺസിന് മറുപടിയായി സൗത്ത് സോൺ ആദ്യ ഇന്നിംഗ്സിൽ 327 റൺസിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ ബാബാ ഇന്ദ്രജിത്താണ്(118) സൗത്ത് സോണിന്‍റെ ടോപ് സ്കോറര്‍. മലയാളി താരം രോഹന്‍ കുന്നുമേല്‍ 31 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയും(48), കെ ഗൗതമും(43) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.
നാലു വിക്കറ്റെടുത്ത ഉനദ്ഘട്ടും മൂന്ന് വിക്കറ്റെടുത്ത അതിത് സേഥുമാണ് വെസ്റ്റ് സോണിനായി ബൗളിംഗില്‍ തിളങ്ങിയത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഹേത് പട്ടേലിന്‍റെ(98) അര്‍ധസെഞ്ചുറിയുടെയും ശ്രേയസ് അയ്യര്‍(37), സര്‍ഫറാസ് ഖാന്‍(34), ഉനദ്ഘട്ട്(47) എന്നിവരുടെ ബാറ്റിംഗിന്‍റെയും കരുത്തിലാണ് വെസ്റ്റ് സോണ്‍ 270 റണ്‍സെടുത്തത്. അഞ്ച് വിക്കറ്റെടുത്ത സായ് കിഷോറാണ് വെസ്റ്റ് സോണിനെ തകര്‍ത്തത്. മലയാളി പേസര്‍ ബേസില്‍ തമ്പിയും രണ്ട് വിക്കറ്റെടുത്തു.
ബാബര്‍ അസം ഫോമിലേക്ക് മടങ്ങിയെത്തി; വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥ