- Home
- Sports
- Cricket
- വിൻഡീസിനെതിരായ 'ക്വാര്‍ട്ടർ ഫൈനലിലും' ഓപ്പണറായി സഞ്ജു, റിങ്കുവും കുല്‍ദീപും പുറത്ത്, ഇന്ത്യയുടെ സാധ്യതാ ഇലവന്‍
വിൻഡീസിനെതിരായ 'ക്വാര്‍ട്ടർ ഫൈനലിലും' ഓപ്പണറായി സഞ്ജു, റിങ്കുവും കുല്‍ദീപും പുറത്ത്, ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ടി20 ലോകകപ്പിലെ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ നാളെ വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരെ കളിച്ച ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആകാംക്ഷ. ഈഡൻ ഗാർഡൻസിലെ റണ്ണൊഴുകുന്ന പിച്ചിൽ നടക്കുന്ന ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

ടീമില്‍ മാറ്റമുണ്ടാകുമോ
ടി20 ലോകകപ്പിലെ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടാനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ജിവൻമരണപ്പോര്
വെറുമൊരു ക്വാര്‍ട്ടര്‍ പോരാട്ടമെന്നതിലുപരി, ഇരു ടീമുകള്‍ക്കും വെര്‍ച്വൽ ക്വാർട്ടർ ഫൈനലാണ് ഈഡനിലെ മത്സരം. ജയിക്കുന്നവർക്ക് സെമിയിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം, തോൽക്കുന്നവർക്ക് പുറത്തേക്കുള്ള വഴി തെളിയും.
പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടോ
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പന്‍ ജയത്തിന് ശേഷം ടീം കോമ്പിനേഷനിൽ വലിയ പരീക്ഷണങ്ങള്‍ക്ക് കോച്ച് ഗൗതം ഗംഭീർ തയാറായേക്കില്ലെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിക്ക് ശേഷം ടീം മാനേജ്‌മെന്‍റ് നടത്തിയ പരീക്ഷണങ്ങൾ ഫലം കണ്ടിരുന്നു.
സഞ്ജു തന്നെ ഓപ്പണര്‍
ഫിനിഷർ റിങ്കു സിംഗിനെ പുറത്തിരുത്തി സഞ്ജു സാംസണെ ഓപ്പണറായി കൊണ്ടുവന്നത് ടോപ്പ് ഓർഡറിലെ ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിന്‍ഡീസിനെതിരെയും സഞ്ജു തന്നെ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. സഞ്ജു ഓപ്പണറായെത്തുന്നത് ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് ഇടംകൈയ്യൻ ബാറ്റർമാരെ പൂട്ടാനുള്ള എതിരാളികളുടെ തന്ത്രത്തിന് തിരിച്ചടിയാകും. അഭിഷേക് ശർമ്മയും സഞ്ജുവും നൽകുന്ന 'ഫ്ലൈയിംഗ് സ്റ്റാർട്ട്' തുടർന്നും പ്രയോജനപ്പെടുത്താനാണ് ടീമിന്‍റെ തീരുമാനം.
ഫിനിഷറായി തിലക് തുടരും
സിംബാബ്‌വെക്കെതിരെ ഫിനിഷറായി ഇറങ്ങിയ തിലക് വര്‍മ വിന്‍ഡീസിനെതിരെയും അതേ റോളില്‍ തുടരും. ഹാര്‍ദ്ദിക് പാണ്ഡ്യക്കും ശേഷമാണ് തിലക് സിംബാബ്‌വെക്കെതിരെ ബാറ്റിംഗിനിറങ്ങിയത്.
ആറാം ബൗളര്‍ പ്രതിസന്ധി
സിംബാബ്‌വെക്കെതിരെ രണ്ടോവറില്‍ 46 റണ്‍സ് വഴങ്ങിയ ശിവം ദുബെ ബൗളിംഗില്‍ നിരാശപ്പെടുത്തിയതോടെ ആറാം ബൗളറായി ആരെ ആശ്രയിക്കണമെന്നത് ഇന്ത്യയുടെ പ്രതിസന്ധിയാണ്. തിലക് വര്‍മ, അഭിഷേക് ശര്‍മ എന്നിവരാണ് പരിഗണിക്കാവുന്നരായി ഉള്ളത്.
കുല്‍ദീപിന് ഇടമുണ്ടാകില്ല
സിംബാബ്‌വെയ്‌ക്കെതിരെ വരുൺ ചക്രവർത്തിക്ക് വിക്കറ്റുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും വലിയ രീതിയിൽ റൺസ് വിട്ടുകൊടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ കുൽദീപ് യാദവോ വാഷിംഗ്ടൺ സുന്ദറോ പ്ലെയിംഗ് ഇലവനിലേക്ക് വരാനുള്ള സാധ്യത കുറവാണ്. അക്സർ പട്ടേലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും.
പേസ് പടയിലും മാറ്റമുണ്ടാകില്ല
ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ് എന്നിവർ പേസ് നിരയെ നയിക്കുമ്പോൾ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യക്കും ശിവം ദുബെക്കും ബൗളിംഗില്‍ നിര്‍ണായക റോളുണ്ടാകും.
റണ്ണൊഴുകും പിച്ച്
ഈ ലോകകപ്പിലെ ആദ്യ 200 പ്ലസ് സ്കോർ പിറന്ന അതേ പിച്ചിലാണ് ഇന്ത്യ-വിൻഡീസ് ക്വാർട്ടർ ഫൈനൽ പോരാട്ടവും നടക്കുന്നത്. ഇറ്റലിക്കെതിരെ സ്കോട്‌ലൻഡ് 207 റൺസ് അടിച്ചുകൂട്ടിയത് ഇതേ പിച്ചിലായിരുന്നു. ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചായിരിക്കും ഇതെന്നും വലിയ സ്കോറുകൾ പിറക്കാൻ സാധ്യതയുണ്ടെന്നും ഈഡനിലെ ചീഫ് ക്യുറേറ്റർ സുജൻ മുഖർജി വ്യക്തമാക്കി.
വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍
സഞ്ജു സാംസൺ,ഇഷാൻ കിഷൻ,തിലക് വർമ്മ,സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ),അക്ഷർ പട്ടേൽ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ അർഷ്ദീപ് സിംഗ്,വരുൺ ചക്രവർത്തി,ജസ്പ്രീത് ബുമ്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

