
ധാക്ക: ബംഗ്ലാദേശിന് എതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തുന്നതാണ് ആരാധകർ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് സ്കോർ ബോർഡില്‍ ചേർക്കുകയായിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേമായ പ്രകടനങ്ങള്‍ സെഞ്ചുറി നേടിയ ജേസന്‍ റോയിയുടെയും(124 പന്തില്‍ 132), അർധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോസ് ബട്‍ലറുടെയും(64 പന്തില്‍ 76) വെടിക്കെട്ട് ബാറ്റിംഗുമായി അവസാന ഓവറുകളില്‍ തകർത്താടിയ മൊയീന്‍ അലിയുടെയും(35 പന്തില്‍ 42), സാം കറന്‍റേതും(19 പന്തില്‍ 33) ആയിരുന്നു.
ഇവരില്‍ ആറാമനായി പുറത്തായ ജോസ് ബട്‍ലറുടെ വിക്കറ്റ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. അവസാന ഓവറുകളില്‍ പതിവ് ശൈലിയില്‍ കത്തിപ്പടരാനായിരുന്നു ജോസ് ബട്‍ലറുടെ പദ്ധതി. ഇംഗ്ലണ്ട് ഇന്നിംഗ്സിലെ 44-ാം ഓവറില്‍ മെഹിദി ഹസന്‍ മിറാസിനെതിരെ ബട്‍ലർ ആദ്യ പന്തില്‍ റണ്ണൊന്നും നേടിയില്ല. എന്നാല്‍ തൊട്ടടുത്ത രണ്ട് പന്തുകളും കൂറ്റന്‍ സിക്സിന് പറത്തി ബട്‍ലർ മെഹിദിക്ക് കനത്ത വെല്ലുവിളിയുയർത്തി. ബട്‍ലറുടെ സിക്സർ ഫിനിഷിംഗിന്‍റെ എല്ലാ സൗന്ദര്യവുമുണ്ടായിരുന്നു ഈ ഷോട്ടുകള്‍ക്ക്. പക്ഷേ, ഓവറിലെ നാലാം പന്തില്‍ സ്‍ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച ബട്‍ലർ മെഹിദിയുടെ തകർപ്പന്‍ റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായി. ബട്‍ലറുടെ ബാറ്റില്‍ തട്ടി താണുവന്ന പന്ത് മെഹിദി അത്ഭുതകരമായി കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇത് ജോസ് ബട്‍ലർക്ക് വിശ്വസിക്കാനായില്ല. അവിശ്വസനീയ ക്യാച്ച് എന്നാണ് മെഹിദി ഹസന്‍ മിറാസിന്‍റെ ക്യാച്ചിനെ കമന്‍റേറ്റർമാർ വിശേഷിപ്പിച്ചത്.
ധാക്കയിലെ രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിന് മുന്നില്‍ 327 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടിയിരിക്കുകയാണ് സന്ദർശകരായ ഇംഗ്ലണ്ട്. ഓപ്പണർ ഫിലിപ് സാല്‍ട്ട് എഴിനും പിന്നാലെ ഡേവിഡ് മലാന്‍ 11നും ജയിംസ് വിന്‍സ് അഞ്ചിനും വില്‍ ജാക്ക് ഒന്നിനും പുറത്തായെങ്കിലും ഒരറ്റത്ത് പിടിച്ചുനിന്ന് 12-ാം ഏകദിന സെഞ്ചുറി നേടി ജേസന്‍ റോയി ഇംഗ്ലണ്ടിന് അടിത്തറ പാകി. റോയി- ബട്‍ലർ സഖ്യത്തിന്‍റെ കൂട്ടുകെട്ട് നിർണായകമായി. റോയി പുറത്തായ ശേഷം ബട്‍ലറും അലിയും കറനും ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം 300 കടത്തുകയായിരുന്നു. ടസ്‍കിന്‍ അഹമ്മദ് മൂന്നും മെഹിദി രണ്ടും ഷാക്കിബും തൈജുലും ഓരോ വിക്കറ്റും നേടി.
പൂർണസമയ ക്യാപ്റ്റനാകില്ലെന്ന സൂചനയുമായി സ്‍മിത്ത്; പക്ഷേ എയറിലായത് രോഹിത് ശർമ്മ