തകര്‍ച്ചയ്ക്ക് ശേഷം ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പ്; പ്രതീക്ഷ ബെയര്‍‌സ്റ്റോ- സ്‌റ്റോക്‌സ് സഖ്യത്തില്‍

By Web TeamFirst Published Mar 4, 2021, 12:06 PM IST
Highlights

ചെറുത്തുനിന്ന ജോണി ബെര്‍സ്‌റ്റോ (28*)- ബെന്‍ സ്‌റ്റോക്‌സ് (24*) സഖ്യം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിനെ മൂന്നിന് 74 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്.

അഹമ്മദാബാദ്: ഇന്ത്യക്കെതിരെ അവസാന ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക്് ശേഷം ഇംഗ്ലണ്ട് പൊരുതുന്നു. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. എന്നാല്‍ ചെറുത്തുനിന്ന ജോണി ബെര്‍സ്‌റ്റോ (28*)- ബെന്‍ സ്‌റ്റോക്‌സ് (24*) സഖ്യം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിനെ മൂന്നിന് 74 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ മുന്‍നിര തകര്‍ത്തത് അക്‌സര്‍ പട്ടേലിന്റെ രണ്ട് വിക്കറ്റ് നേട്ടമായിരുന്നു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. സാക് ക്രൗളി (9), ഡൊമിനിക് സിബ്ലി (2), ജോ റൂട്ട് (5) എന്നിവരാണ് പുറത്തായത്.

ബെയര്‍‌സ്റ്റോ- സ്‌റ്റോക്‌സ് സഖ്യത്തിന്റെ ചെറുത്തുനില്‍പ്പ്

ഇതുവരെ 44 റണ്‍സാണ് ഇരുവരും നേടിയത്. അല്‍പം ആക്രമിച്ച് കളിച്ച സ്‌റ്റോക്‌സ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് സ്‌റ്റോക്‌സിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും പൂജ്യത്തിന് പുറത്തായ ബെയര്‍‌സ്റ്റോ ഇത്തവണ ശ്രദ്ധയോടെയാണ് കളിച്ചത്. ആറ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സ്.

വീണ്ടും ലോക്കല്‍ ബോയ്

മൂന്നാം ടെസ്റ്റില്‍ നിര്‍ത്തിയിടത്ത് നിന്നാണ് അക്‌സര്‍ പട്ടേല്‍ തുടങ്ങിയത്. മൂന്നാം ടെസ്റ്റില്‍ 11 വിക്കറ്റുകള്‍ നേടിയ അക്‌സര്‍ പട്ടേല്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ പറഞ്ഞയച്ചു. ആറാം ഓവരില്‍ പന്തെറിയാനെത്തിയ അക്‌സര്‍ സിബ്ലിയെ ബൗള്‍ഡാക്കി. അടുത്ത ഓവറിന്റെ അവസാന പന്തിലും അക്‌സര്‍ വിക്കറ്റ് നേടി. അക്‌സറിനെ ക്രീസ് വിട്ട് കളിക്കാനിറങ്ങിയ ക്രൗളിക്ക് പിഴച്ചു. മിഡ് ഓഫില്‍ മുഹമ്മദ് സിറാജിന് അനായസ ക്യാച്ച്.

സിറാജിന്റെ തിരിച്ചുവരവ്

രണ്ടാം സ്‌പെല്ലില്‍ സിറാജ് ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചു. അതും വിലപ്പെട്ട ജോ റൂട്ടിന്റെ തന്നെ.     വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒരു തരത്തിലും വിക്കറ്റ് നഷ്ടമാവാന്‍ സാധ്യതയില്ലാത്ത ഒരു പന്തായിരുന്നു അത്. സ്റ്റംപിന് നേരെ വന്ന് പന്തില്‍ റൂട്ടിന് ബാറ്റ് വെക്കേണ്ട സമയം പിഴച്ചു.

ഇരു ടീമിലും മാറ്റങ്ങള്‍

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ടീമില്‍ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. ജോഫ്ര ആര്‍ച്ചറും സ്റ്റുവര്‍ട്ട് ബ്രോഡും പുറത്തുപോയി. ഡൊമിനിക് ബെസ്സും ഡാനിയേല്‍ ലോറന്‍സും ടീമിലെത്തി. മൂന്ന് സ്പിന്നര്‍മാരാണ് ഇംഗ്ലീഷ് ടീമില്‍. ബെസ്സ്, ലോറന്‍സ് എന്നിവര്‍ക്ക് പുറമെ ജാക്ക് ലീച്ചും ടീമിലുണ്ട്. ജയിംസ് ആന്‍ഡേഴ്‌സണാണ് ടീമിനലെ ഏക പേസര്‍. 

ടീമുകള്‍

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: ഡൊമിനിക് സിബ്ലി, സാക് ക്രൗളി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഒല്ലി പോപ്, ബെന്‍ ഫോക്‌സ്, ഡാനിയേല്‍ ലോറന്‍സ്, ഡൊമിനിക് ബെസ്സ്, ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്‌സണ്‍. 

 

click me!