ചീഫ് സെലക്ടറും ഹെഡ് കോച്ചും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് പുറത്തുനിന്ന് നോക്കുന്ന ആർക്കും മനസിലാകും. അഗാർക്കർ ഭാവിയെ മുൻനിർത്തിയുള്ള ദീർഘകാല പദ്ധതികളുമായാണ് നീങ്ങുന്നത്.
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്‍റിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇരുവരും രണ്ട് തട്ടിലാണെന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് ആരോപിച്ചു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ അയർലൻഡിനോട് 2-0 നും, പിന്നാലെ ഇംഗ്ലണ്ടിനോട് 4-0 നും ടി20 പരമ്പരകൾ തോറ്റിരുന്നു. മലയാളി താരം സഞ്ജു സാംസണെയും 15 കാരനായ വൈഭവ് സൂര്യവംശിയെയും പ്ലേയിങ് ഇലവനില്‍ മാറി മാറി പരീക്ഷിച്ച രീതിയെ കസേര കളിയെന്നാണ് കാർത്തിക് വിശേഷിപ്പിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവ് സൂര്യവംശി ആദ്യ മത്സരത്തില്‍ തന്നെ അരങ്ങേറുമെന്ന് കരുതിയെങ്കിലും സഞ്ജു സാംസണെയാണ് ആദ്യ മത്സരത്തിൽ ഓപ്പണറായി നിലനിർത്തിയത്. എന്നാൽ അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20ക്ക് പുറമെ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും സഞ്ജു പരാജയപ്പെട്ടതോടെ സഞ്ജുവിനെ ബെഞ്ചിലിരുത്തി 15 കാരൻ സൂര്യവംശിക്ക് രണ്ടാം ടി20യില്‍ അരങ്ങേറാന്‍ അവസരമൊരുക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ കടുത്ത സമ്മർദ്ദത്തിൽ വൈഭവ് സൂര്യവംശിക്കും തിളങ്ങാനാകാതെ വന്നതോടെ, ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ വീണ്ടും സഞ്ജുവിനെത്തന്നെ ഓപ്പണറായി തിരിച്ചുവിളിച്ചു. ഈ പരീക്ഷണങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള കടുത്ത ഈഗോ പോരാട്ടമാണെന്ന് സ്കൈ സ്പോർട്സ് പോഡ്കാസ്റ്റിൽ കാർത്തിക് തുറന്നടിച്ചു.
ചീഫ് സെലക്ടറും ഹെഡ് കോച്ചും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് പുറത്തുനിന്ന് നോക്കുന്ന ആർക്കും മനസിലാകും. അഗാർക്കർ ഭാവിയെ മുൻനിർത്തിയുള്ള ദീർഘകാല പദ്ധതികളുമായാണ് നീങ്ങുന്നത്. എന്നാൽ കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കണമെന്ന വാശിയിലാണ് ഗംഭീർ. ഇതാണ് പ്ലേയിങ് ഇലവൻ തിരഞ്ഞെടുപ്പിലെ വലിയ ആശയക്കുഴപ്പത്തിന് കാരണം. ഇത് കളിക്കാരുടെ ആത്മവിശ്വാസം തകർക്കുമെന്നും കാര്‍ത്തിക് പറഞ്ഞു. ഇന്ത്യയെപ്പോലെ കടുത്ത മത്സരങ്ങളുള്ള ഒരു ടീമിൽ ഇത്തരം അനിശ്ചിതത്വങ്ങൾ കളിക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കുമെന്നും കാർത്തിക് ചൂണ്ടിക്കാട്ടി.
രണ്ടോ മൂന്നോ മത്സരങ്ങളിൽ പരാജയപ്പെട്ടാൽ തങ്ങളുടെ സ്ഥാനം തെറിക്കുമെന്ന ഭയം താരങ്ങളിലുണ്ടാക്കാൻ മാത്രമേ ഇത് ഉപകരിക്കൂ. ഒരു ഭാഗത്ത് ടീമിനെ കെട്ടിപ്പടുക്കാൻ നോക്കുന്ന ചീഫ് സെലക്ടർ, മറുഭാഗത്ത് തോറ്റാൽ തന്‍റെയും ക്യാപ്റ്റന്‍റെയും പേര് ചീത്തയാകുമെന്ന് ഭയന്ന് ഉടനടി വിജയം വേണമെന്ന് വാശിപിടിക്കുന്ന കോച്ച്. ഇതാണ് നിലവിലെ പ്രശ്നം. ബിസിസിഐ അടിയന്തരമായി ഇടപെട്ട് ഈ തർക്കം പരിഹരിക്കേണ്ടതുണ്ട്-കാർത്തിക് വ്യക്തമാക്കി. ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തകർച്ചയെക്കുറിച്ച് വിശദമായ റിവ്യൂ മീറ്റിംഗ് നടത്തുമെന്ന് ബിസിസിഐ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കാർത്തിക്കിന്‍റെ വെളിപ്പെടുത്തൽ കൂടിയായതോടെ വരും ദിവസങ്ങളിൽ ബിസിസിഐ ക്യാമ്പിൽ വലിയ ചർച്ചകൾക്ക് ഇത് വഴിവെക്കുമെന്നുറപ്പാണ്.
