
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ മുഖ്യ പരിശീലകൻ ബ്രണ്ടൻ മെക്കല്ലത്തെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടീഷ് മാധ്യമമായ 'ഡെയ്‌ലി ടെലിഗ്രാഫ്' പുറത്തുവിട്ട റിപ്പോർട്ടിലാണ് മെക്കല്ലത്തിന് പകരക്കാരാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ രാഹുൽ ദ്രാവിഡിന്‍റെ പേര് മുൻപന്തിയിലുള്ളതായി വ്യക്തമാക്കുന്നത്. അടുത്ത വർഷം നടക്കുന്ന ആഷസ് പരമ്പരയ്ക്ക് മുൻപായി ടെസ്റ്റ് ടീമിൽ മാറ്റം വരുത്താൻ സമയമായെന്ന വിലയിരുത്തലിലാണ് ഇസിബി. അതേസമയം, മക്കല്ലം ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ പരിശീലകനായി തുടരും.
ഇന്ത്യൻ ടീമിനെ 2024-ലെ ടി20 ലോകകപ്പ് കിരീടത്തിലേക്കും 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും നയിച്ച ദ്രാവിഡിന്‍റെ സമീപനവും ക്രിക്കറ്റിലുള്ള ആഴത്തിലുള്ള അറിവുമാണ് ഇംഗ്ലണ്ടിനെ ആകർഷിക്കുന്നത്. എന്നാൽ, ദ്രാവിഡിന് ഒരു ഫുൾ-ടൈം കോച്ചിംഗ് റോളിലേക്ക് വരാൻ താൽപര്യമില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എങ്കിലും, ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് കോച്ച് പദവി ദ്രാവിഡിന് അനുകൂലമായേക്കാമെന്നും വിലയിരുത്തലുകളുണ്ട്. കാരണം, പരിമിത ഓവർ മത്സരങ്ങളുടെ തിരക്കില്ലാത്തതിനാൽ വർഷത്തിൽ കൂടുതൽ സമയവും ദ്രാവിഡിന് സ്വന്തം നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കും. ഒപ്പം തന്‍റെ പ്രിയപ്പെട്ട ഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലനിൽപ്പിനായി പ്രവർത്തിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ഇംഗ്ലണ്ട് ബോർഡ് ദ്രാവിഡുമായി ഉടൻ തന്നെ ഔദ്യോഗിക ചർച്ചകൾ നടത്തിയേക്കുമെന്നാണ് സൂചന.
ദ്രാവിഡിനെ കൂടാതെ ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച പരിശീലകനായ സിംബാബ്‌വെ ഇതിഹാസം ആൻഡി ഫ്ലവറും പട്ടികയിലുണ്ട്. ഇംഗ്ലണ്ടിനെ മൂന്ന് തവണ ആഷസ് വിജയങ്ങളിലേക്കും ടെസ്റ്റിൽ ഒന്നാം റാങ്കിലേക്കും നയിച്ച ഫ്ലവർ, അടുത്തിടെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കിരീടത്തിലെത്തിച്ചും ശ്രദ്ധ നേടിയിരുന്നു. ഗ്ലാമോർഗന്‍റെ നിലവിലെ മുഖ്യ പരിശീലകൻ റിച്ചാർഡ് ഡോസൺ, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര, മുൻ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്‍റോഫ്, പാകിസ്ഥാൻ മുൻ കോച്ച് മൈക്ക് ഹെസ്സൻ, ഓസ്ട്രേലിയൻ മുൻ കോച്ച് ജസ്റ്റിൻ ലാംഗർ എന്നിവരുടെ പേരുകളും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്‍റെ പരിഗണനയിലുണ്ട്. വരും ആഴ്ചകളിൽ തന്നെ ഇംഗ്ലണ്ടിന്‍റെ പുതിയ ടെസ്റ്റ് പരിശീലകൻ ആരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!