രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പ്രതിരോധത്തില്‍, മൂന്ന് വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ട് ഡ്രൈവിംഗ് സീറ്റില്‍

By Web TeamFirst Published Aug 15, 2021, 5:55 PM IST
Highlights

ചേതേശ്വര്‍ പൂജാര (3), അജിന്‍ക്യ രഹാനെ (1) എന്നിവാണ് ക്രീസില്‍. മാര്‍ക് വുഡ് രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 364നെതിരെ ആതിഥേയര്‍ 391ന് പുറത്തായിരുന്നു.

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കം. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 56 എന്ന നിലയിലാണ് ഇന്ത്യ. 29 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. ഇതിനിടെ ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), വിരാട് കോലി (20) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ചേതേശ്വര്‍ പൂജാര (3), അജിന്‍ക്യ രഹാനെ (1) എന്നിവാണ് ക്രീസില്‍. മാര്‍ക് വുഡ് രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 364നെതിരെ ആതിഥേയര്‍ 391ന് പുറത്തായിരുന്നു. 27 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ നേടിയിരുന്നുത്. 

മികച്ച ഫോമിലുള്ള രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. രോഹിത് ഒരിക്കല്‍കൂടി മികച്ച തുടക്കത്തിന് ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു. വുഡിന്റെ തന്നെ പന്തില്‍ ഹുക്ക് ഷോട്ടിന് ശ്രമിച്ചാണ് താരം മടങ്ങുന്നത്. ഫൈന്‍ ലെഗ് ബൗണ്ടറി ലൈനില്‍ മൊയീന്‍ അലിക്ക് ക്യാച്ച്. കോലി കറന്റെ പന്തിലാണ് മടങ്ങുന്നത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു. ബട്‌ലര്‍ക്ക് ക്യാച്ച്.

മോശം ഫോമിലുള്ള പൂജാര ശ്രദ്ധയോടെയാണ് കളിക്കുന്നത്. ഇതുവരെ 46 പന്തുകളാണ് പൂജാര നേരിട്ടത്. പരമ്പരയിലുടനീളം തപ്പിതടയുന്ന പൂജാരയും രഹാനെയും എത്രനേരം പിടിച്ചുനില്‍ക്കുമെന്ന് കണ്ടറിയണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ഇരുവര്‍ക്കും ടീമില്‍ പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടായിരിക്കും. നേരത്തെ റൂട്ടിന്റെ സഞ്ചുറിയായിരുന്നു ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചിരുന്നത്. പുറത്താവാതെ 180 റണ്‍സാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നേടിയത്. 

ജോണി ബെയര്‍സ്‌റ്റോ (57), റോറി ബേണ്‍ഡസ് (49) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മയ്ക്ക് മൂന്നും മുഹമ്മദ് ഷമിക്ക് രണ്ട് വിക്കറ്റുമുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ രാഹുലിനായിരുന്നു (129) ഹീറോ. രോഹിത് ശര്‍മ (83), കോലി (42), രവീന്ദ്ര ജഡേജ (40) തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

click me!