
മാഞ്ചസ്റ്റര്‍: കൊവിഡ് ഇടവേളക്കുശേഷമുള്ള ആദ്യ സെഞ്ചുറി പിറന്നത് ഇംഗ്ലണ്ടിന്റെ ഡൊമനിക് സിബ്ലിയുടെ ബാറ്റില്‍ നിന്ന്. പിന്നാലെ ബെന്‍ സ്റ്റോക്സും സെഞ്ചുറിയുമായി കരുത്തുകാട്ടിയതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍. 207/3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 469 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 176 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. അഞ്ച് വിക്കറ്റ് പ്രകടനവുമായി റോസ്റ്റണ്‍ ചേസ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങി.
മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തു. 14 റണ്‍സെടുത്ത നൈറ്റ് വാച്ച്മാന്‍ അല്‍സാരി ജോസഫും ആറ് റണ്‍സോടെ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റുമാണ് ക്രീസില്‍. 12 റണ്‍സെടുത്ത ജോണ്‍ കാംപ്‌ബെല്ലിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. സാം കറനാണ് വിക്കറ്റ്.
നാലാം വിക്കറ്റില്‍ 260 റണ്‍സടിച്ചുകൂട്ടിയ സ്റ്റോക്സ്-സിബ്ലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നട്ടെല്ലായത്. സെഞ്ചുറി നേടിയതിന് പിന്നാലെ 120 റണ്‍സെടുത്ത സിബ്ലിയെ ചേസ് പുറത്താക്കിയെങ്കിലും ജോസ് ബട്‌ലറെ(40) കൂട്ടുപിടിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 17 ബൗണ്ടറിയും രണ്ട് സിക്സറും പറത്തി 176 റണ്‍സടിച്ച സ്റ്റോക്സിനെ ഒടുവില്‍ കെമര്‍ റോച്ചാണ് വീഴ്ത്തിയത്.
സ്റ്റോക്സും ബട്‌ലറും വീണതിന് പിന്നാലെ പെട്ടെന്ന് തകര്‍ന്ന ഇംഗ്ലണ്ടിനെ വാലറ്റത്ത് അവസാന വിക്കറ്റില്‍ 42 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് ഉയര്‍ത്തിയ ഡൊമനിക് ബെസ്സും(31) സ്റ്റുവര്‍ട്ട് ബ്രോഡും(11) ചേര്‍ന്നാണ് 450 കടത്തിയത്. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് 172 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെമര്‍ റോച്ച് രണ്ടും അല്‍സാരി ജോസഫ് ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിന്റെ വിജയശില്‍പിയായ ഷാനണ്‍ ഗബ്രിയേലിന് വിക്കറ്റൊന്നും നേടാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!