
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോപ് ഫൈവ് ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തശേഷം ഇന്ത്യ തകര്‍ന്നെങ്കിലും രണ്ടാം ദിനം അവസാന മണിക്കൂറില്‍ ക്രീസിലുറച്ച കുല്‍ദീപ് യാദവ്-ജസ്പ്രീത് ബുമ്ര സഖ്യം ഇന്ത്യൻ ലീഡ് ഉയര്‍ത്തുകയാണ്. പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ഇതുവരെ 45 റണ്‍സ് അടിച്ചിട്ടുണ്ട്.
കുല്‍ദീപ്-ബുമ്ര സഖ്യത്തിന്‍റെ പോരാട്ടമാണ് ഇന്ത്യയുടെ ലീഡ് 250 കടത്തിയത്. 55 പന്തില്‍ 27 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന കുല്‍ദീപിനൊപ്പം 55 പന്തില്‍ 19 റണ്‍സുമായി ബുമ്രയും ചേര്‍ന്നതോടെ രണ്ടാം ദിനത്തിലെ അവസാന 16 ഓവറില്‍ വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലീഷ് പേസര്‍മാര്‍ നിരാശരായി.
അതൊന്നും ഇപ്പോള്‍ പരസ്യമാക്കാന്‍ കഴിയില്ല, ആന്‍ഡേഴ്സണുമായുള്ള വാക് പോരിനെക്കുറിച്ച് ശുഭ്മാന്‍ ഗില്‍
ഇതിനിടെ മാര്‍ക്ക് വുഡിനെ പന്തെറിയാന്‍ വിളിച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യന്‍ വാലറ്റത്തെ എറിഞ്ഞിടാന്‍ നോക്കിയെങ്കിലും വുഡിനെതിരെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടിയാണ് ബുമ്ര വരവേറ്റത്. വിരാട് കോലിയെ പോലും തോല്‍പ്പിക്കുന്ന രീതിയില്‍ കവര്‍ ഡ്രൈവ് കളിച്ച ബുമ്രയുടെ ഷോട്ടിന് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂം കൈയടികളോടെയാണ് വരവേറ്റത്. ബുമ്രയും കുല്‍ദീപും രണ്ട് വീതം ബൗണ്ടറികളാണ് രണ്ടാം ദിനം നേടിയത്.
ഇപ്പോഴും ബാറ്റിംഗ് അനായാസമായ പിച്ചില്‍ മൂന്നാം ദിനം പരമാവധി ലീഡുയര്‍ത്താനാവും ഇന്ത്യ ശ്രമിക്കുക. 300ന് മുകളില്‍ ലീഡെടുത്ത് ഈ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കില്ലെന്ന് ഉറപ്പാക്കാനാവും ഇന്ത്യയുടെ ശ്രമം.ധരംശാല ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 218 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെന്ന ശക്തമായ നിലയിലാണ്. 428-8 എന്ന സ്കോറിലാണ് ബുമ്രയും കുല്‍ദീപും ക്രീസില്‍ ഒരുമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!