
രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യ എത്ര റണ്‍സ് വിജയലക്ഷ്യമായിരിക്കും ഇംഗ്ലണ്ടിന് മുന്നില്‍ വെക്കുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ശുഭ്മാന്‍ ഗില്‍ 91 റണ്‍സും കുല്‍ദീപ് യാദവ് 27 റണ്‍സുമെടുത്ത് പുറത്തായെങ്കിലും യശസ്വി ജയ്‌സ്വാളും സര്‍ഫറാസ് ഖാനും തകര്‍ത്തടിച്ചതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. ഇതിനിടെ യശസ്വി ഡബിളും സര്‍ഫറാസ് തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി.
ഇതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തെന്ന് കരുതി യശസ്വിയും സര്‍ഫറാസും ക്രീസ് വിടാനൊരുങ്ങിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഇരുവരോടും തിരിച്ചുപോകാനും ബാറ്റിംഗ് തുടരാനും ആവശ്യപ്പെട്ടു. ഇതോടെ വീണ്ടും ക്രീസിലെത്തിയ ഇരുവരും തകര്‍ത്തടിച്ചു. സര്‍ഫറാസ് കൂടി സെഞ്ചുറി നേടിയശേഷമെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യൂ എന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ വിജയലക്ഷ്യം 550 കടന്നതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് സര്‍ഫറാസിനോടും യശസ്വിയോടും ബാറ്റിംഗ് മതിയാക്കി തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ സമയം രോഹിത്തിന് തൊട്ടു താഴെ ഗ്യാലറിയിലുണ്ടായിരുന്ന ആരാധകര്‍ രോഹിത്തിനോട് അരുതെന്ന് വിളിച്ചു പറഞ്ഞു. സര്‍ഫറാസ് കൂട സെഞ്ചുറി നേടട്ടെ എന്നും ആരാധകര്‍ കൈ ഉയര്‍ത്തി രോഹിത്തിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.എന്നാല്‍ ആരാധകരുടെ ആവശ്യം അംഗീകരിക്കാതെ രോഹിത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സടിച്ച സര്‍ഫറാസ് രവീന്ദ്ര ജഡേജയുടെ പിഴവില്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സിലു തകര്‍ത്തടിച്ച സര്‍ഫറാസ് 68 റണ്‍സില്‍ നില്‍ക്കെയാണ് രോഹിത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മികവ് കാട്ടിയതോടെ വരാനിരിക്കുന്ന ടെസ്റ്റുകളിലും പ്ലേയിംഗ് ഇലവനില്‍ സര്‍ഫറാസ് തന്നെയായിരിക്കും മധ്യനിരയില്‍ തുടരുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!