
മുംബൈ: ഇന്ത്യന്‍ ടീമന്‍റെ ഫീല്‍ഡിംഗ് പരിശീലകനായി ചുമതലേയറ്റെടുത്തപ്പോള്‍ കോച്ചിംഗിനെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച നല്‍കിയത് ഇന്ത്യന്‍ താരമായ ആര്‍ അശ്വിനാണെന്ന് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍. തന്‍റെ ആത്മകഥയായ 'Coaching Beyond - My Days with the Indian Cricket Team' എന്ന പുസ്തകത്തിലാണ് അശ്വിനുമായുള്ള സംഭാഷണം എങ്ങനെയാണ് കോച്ചിംഗിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചതെന്ന് ശ്രീധര്‍ വെളിപ്പെടുത്തുന്നത്.
2014 മുതല്‍ 2021 വരെ ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്ന ആര്‍ ശ്രീധര്‍ ഡങ്കന്‍ ഫ്ലെച്ചര്‍ക്കും അനില്‍ കുംബ്ലെക്കും രവി ശാസ്ത്രിക്കും കീഴില്‍ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു ശ്രീധര്‍. 2021ലെ ടി20 ലോകകപ്പിനുശേഷമാണ് ശ്രീധര്‍ ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞത്.
2014ല്‍ ഫീല്‍ഡിംഗ് പരിശീലകനായി ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ അശ്വിനാണ് കോച്ചിംഗിനെക്കുറിച്ചുള്ള എന്‍റെ അതുവരെയുള്ള കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള ആദ്യ ആഴ്ചയില്‍ അശ്വിനുമായി സംസാരിക്കവെ അദ്ദേഹം എന്നോട് എതിര്‍പ്പുകളൊന്നുമില്ലാതെ എന്നോട് ചോദിച്ചത്, ഞാന്‍ എന്തിന് നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണം എന്നായിരുന്നു. 2011 മുതല്‍ 2014വരെ ട്രെവര്‍ പെന്നിയായിരുന്നു ഞങ്ങളുടെ ഫീല്‍ഡിംഗ് പരിശീലകന്‍. അദ്ദേഹം വന്ന് ഞങ്ങളെ കുറെ കാര്യങ്ങള്‍ ചെയ്യിപ്പിച്ചു. നിങ്ങളും അതുപോലെ പല കാര്യങ്ങളും ചെയ്യിപ്പിക്കും.
രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് നിങ്ങള്‍ പോകും. വേറൊരാള്‍ വരും. അപ്പോള്‍ അയാളും കുറെ കാര്യങ്ങള്‍ ചെയ്യാന്‍ പറയും. ഇതുകൊണ്ടൊക്കെ എന്‍റെ ഫീല്‍ഡിംഗ് നിലവാരം മെച്ചപ്പെടുമെന്ന് നിങ്ങള്‍ എന്നെ ആദ്യം ബോധ്യപ്പെടുത്തണം. എന്നാല്‍ നിങ്ങള്‍ പറയുന്നതുപോലെ ഞാന്‍ ചെയ്യാമെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. അതുവരെയുള്ള എന്‍റെ കോച്ചിംഗ് രീതികളെയൊക്കെ മാറ്റി മാറിക്കുന്നതായിരുന്നു അശ്വിന്‍റെ ആ വാക്കുകള്‍. ഇവരെ ഞാന്‍ എത്രമാത്രം പരിശീലിപ്പിക്കണം, എന്താണ് പരിശീലനം എന്നതിനെക്കുറിച്ചും പുതിയ അറിവ് നല്‍കുന്നതായി അശ്വിനുമായുള്ള സംഭാഷണമെന്നും ശ്രീധര്‍ പുസ്തകത്തില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!