
ലഹോർ: കളിക്കളത്തിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനുള്ളിൽ വൻ പോര് മറനീക്കി പുറത്ത്. നായകൻ ബാബർ അസമും പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഭിന്നതയുമാണ് പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് മുൻ പാക് താരം ബസിത് അലി തുറന്നടിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 194 റൺസിന്‍റെ കനത്ത തോൽവിയോടെ പാകിസ്ഥാന് പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ഡ്രസ്സിംഗ് റൂമിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും ചർച്ചയാകുന്നത്.
'ഗെയിം പ്ലാൻ' എന്ന സ്പോർട്സ് ഷോയിലാണ് പാകിസ്ഥാൻ ക്രിക്കറ്റിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ച് ബസിത് അലി തുറന്നുപറഞ്ഞത്. 'ബാബർ അസം ശക്തനായ ഒരു ക്യാപ്റ്റനല്ല. ഇംഗ്ലണ്ടിലെ പ്രകടനത്തിന്‍റെ മാത്രം അടിസ്ഥാനത്തിലല്ല ഞാൻ ഇത് പറയുന്നത്, അദ്ദേഹം ഒട്ടേറെ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ തകർച്ചയ്ക്ക് പ്രധാന കാരണം ഷഹീനും ബാബറും തമ്മിലുള്ള ഭിന്നതയാണ്. നായകസ്ഥാനത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായ അന്ന് പാക് ക്രിക്കറ്റിന്‍റെ തകർച്ച ആരംഭിച്ചതാണ്', ബസിത് അലി പറഞ്ഞു.
നായകസ്ഥാനത്തെച്ചൊല്ലി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നടന്ന അനിശ്ചിതത്വങ്ങളും ടീമിനെ പ്രതികൂലമായി ബാധിച്ചു. മുഹമ്മദ് റിസ്‌വാൻ, ബാബർ അസം, ഷഹീൻ അഫ്രീദി, ഷാൻ മസൂദ് എന്നിവരിലൂടെ നായകസ്ഥാനം കസേരകളി പോലെ മാറിയത് ടീമിന്‍റെ പ്രകടനത്തെയും ബാധിച്ചതായി വിമർശനമുണ്ട്.
ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി ടീമിൽ കടുത്ത തീരുമാനങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തുവന്നിരുന്നു. ടീമിലെ പകുതിയോളം അംഗങ്ങളെ മാറ്റിനിർത്തിയ ബോർഡ്, പരിശീലകരെയും മാറ്റിയിട്ടുണ്ട്. മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഘ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നീ 7 പ്രധാന താരങ്ങളെയാണ് ബോർഡ് ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചയച്ചത്. ഇവർക്ക് പകരം അറഫാത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ, റസാവുള്ള എന്നീ 5 നവാഗതർ ഉൾപ്പെടെയുള്ള യുവനിരയെ ടീമിലേക്ക് ഉൾപ്പെടുത്തി.
കൂടാതെ, ഹെഡ് കോച്ച് സർഫറാസ് അഹമ്മദ്, ബൗളിംഗ് കോച്ച് ഉമർ ഗുൽ എന്നിവരെ മാറ്റി പകരം വൈറ്റ് ബോൾ ടീം പരിശീലകരായ മൈക്ക് ഹെസൻ, ആഷ്‌ലി നോഫ്കെ എന്നിവർക്ക് പുതിയ ചുമതല നൽകുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് എഡ്ജ്ബാസ്റ്റണിൽ വെച്ചാണ് നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!