കഴിഞ്ഞ ഐപിഎൽ സീസണിന് ശേഷം പരിക്കിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യ കായികക്ഷമത വീണ്ടെടുക്കാനുള്ള തീവ്ര പരിശീലനത്തിലായിരുന്നു.
ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. കാലിനേറ്റ നേരിയ പരിക്കിനെടർന്ന് ഹാര്‍ദിക്കിനോട് തൽക്കാലം ബൗളിംഗ് പരിശീലനം നിർത്തിവെക്കാൻ സെന്‍റർ ഓഫ് എക്സലൻസിലെ മെഡിക്കല്‍ സംഘം നിർദ്ദേശിച്ചു. ഇതോടെ സെപ്റ്റംബർ 13-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഹാർദിക് കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് സെപ്റ്റംബർ 13, 15, 17 തീയതികളിലായി മത്സരങ്ങൾ നടക്കുന്നത്.
കഴിഞ്ഞ ഐപിഎൽ സീസണിന് ശേഷം പരിക്കിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യ കായികക്ഷമത വീണ്ടെടുക്കാനുള്ള തീവ്ര പരിശീലനത്തിലായിരുന്നു. ബാറ്റിംഗിലും ഫീൽഡിംഗിലും കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിലും പന്തെറിയുമ്പോൾ കാലിന് അനുഭവപ്പെട്ട അസ്വസ്ഥതയാണ് തിരിച്ചടിയായത്. പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആവശ്യമായ ഫിറ്റ്നസ് ലെവലിലേക്ക് എത്തുവാൻ ഹാർദിക്കിന് സാധിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐയുടെ മെഡിക്കൽ ടീമിന്‍റെ പൂർണ്ണ അനുമതി ലഭിച്ചാൽ മാത്രമേ താരത്തിന് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കൂ.
പ്രധാന കളിക്കാരുടെ പരിക്കുകൾ കാരണം വലയുന്ന ഇന്ത്യൻ ടീമിന് ഹാർദിക്കിന്‍റെ അസാന്നിധ്യം വലിയ തലവേദനയാകും. നിലവിൽ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ തുടങ്ങിയ പ്രമുഖ താരങ്ങളും പരിക്കിന്‍റെ പിടിയിലാണ്. 2016-ൽ ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറിയ ഹാർദിക് 138 ടി20 മത്സരങ്ങളിൽ ന്ന് 2,288 റൺസും 114 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ഹാർദിക് അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്.
