
ദില്ലി: ടി20 ലോകകപ്പ് അടുത്തിരിക്കെ മുന്‍ ക്യാപ്്റ്റന്‍ വിരാട് കോലിയുടെ (Virat Kohli) ഫോമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്ക. അദ്ദേഹം അവസാനമായി അന്താരാഷ്ട്ര സെഞ്ചുറി നേടിയിട്ട് രണ്ടര വര്‍ഷത്തോളമാകുന്നു. നായകസ്ഥാനമൊഴിവാക്കി ഇത്തവണ ഐപിഎല്‍ സീസണിന് ഇറങ്ങിയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന പ്രകടനമൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇനി ഇംഗ്ലണ്ടിനെതിരെയാണ് കോലി കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനവും ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്.
പരമ്പരയ്ക്ക് മുമ്പ് കോലിക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യയുടെ ഇതിഹാസതാരം കപില്‍ ദേവ് (Kapil Dev). ''കോലിയെ പോലൊരു താരം ഒരു സെഞ്ചുറി നേടാന്‍ ഇത്രയും വലിയ ഇടവേളയെടുക്കുന്നത് വേദനിപ്പിക്കുന്നു. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരോട് താരതമ്യം ചെയ്യാന്‍ ഒരു താരമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. എന്നാല് കോലി വന്നു, പ്രകടനം കൊണ്ട് അവരുമായി താരതമ്യം ചെയ്യാന്‍ കോലി നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അത്തരമൊരു താരം ഒരു സെഞ്ചുറി രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുന്നത് ശരിയല്ല. വളരെയധികം ആശങ്കപ്പെടുത്തുന്ന കാര്യമാണത്.'' കപില്‍ വ്യക്തമാക്കി.
മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ആളുകള്‍ മിണ്ടാതിരിക്കുമെന്ന് കരുതരുതെന്നും കപില്‍ മുന്നറിയിപ്പ് നല്‍കി. ''കോലിയുടെ അത്രത്തോളം മത്സരപരിചയം എനിക്കില്ല. എന്നിരുന്നാലും പലതും മനസിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ അവിടെ എന്തോ പ്രശ്നമുണ്ട് എന്നാവും ഞങ്ങള്‍ക്ക് തോന്നുക. നിങ്ങളുടെ പ്രകടനമാണ് ഞങ്ങളുടെ മുന്നിലേക്ക് വരുന്നത്. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ആളികള്‍ നിശബദ്ധരായിരിക്കുമെന്ന് കരുതരുത്.'' കപില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ പരമ്പരയിലെ അവശേഷിക്കുന്ന കളിയാണ് ബിര്‍മിംഗ്ഹാമില്‍ ജൂലൈ 1 മുതല്‍ നടക്കേണ്ടത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ 2007ന് ശേഷം ആദ്യമായി ഇന്ത്യക്ക് ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര സ്വന്തമാക്കാം.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!