
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പുറത്തെടുത്ത പ്രകടനത്തിലൂടെയാണ് ഉമ്രാന്‍ മാലിക്ക് (Umran Malik) ഇന്ത്യന്‍ ടീമിലെത്തുന്നത്. 14 മത്സരങ്ങളില്‍ 22 വിക്കറ്റാണ് ഉമ്രാന്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ടീമിലെത്തിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. നിരന്തരം മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ഉമ്രാനെ ഒരവസരം പോലും കൊടുക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പിന്നാലെ അയര്‍ലന്‍ഡ് (IREvIND) പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോഴും ഉമ്രാന്‍ ടീമിലെത്തി. പരമ്പരയില്‍ താരം അരങ്ങേറുമെന്നാണ് പരക്കെയുള്ള വിശ്വാസം. ഇതിനിടെ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍ (Dilip Vengsarkar). ലോകകപ്പ് ടീമില്‍ ഉമ്രാന്‍ ഉണ്ടാവണമെന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. ''കഴിവുള്ള താരമാണ് ഉമ്രാന്‍. ഐപിഎല്ലില്‍ അദ്ദേഹത്തിന് നന്നായി പന്തെറിയാന്‍ സാധിച്ചു. ടീമില്‍ അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നു. ടി20 ഫോര്‍മാറ്റിന് യോജിച്ച താരമാണ് ഉമ്രാന്‍. പേസര്‍ ലോകകപ്പ് സംഘത്തിലുണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവസരം നല്‍കിയാല്‍ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുമെന്നുള്ള വിശ്വാസമുണ്ട്.'' വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
''ഫോമിലുള്ളപ്പോള്‍ തന്നെ അവസരം നല്‍കാന്‍ ശ്രമിക്കണം. അവന്‍ ചെറുപ്പമാണ്. കളിക്കാന്‍ ആഗ്രഹിച്ചിരിക്കുകയായിരിക്കും. വിജയത്തിനുള്ള ദാഹം ഉമ്രാനില്‍ കാണുന്നുണ്ട്.'' വെങ്‌സര്‍ക്കാര്‍ പറഞ്ഞുനിര്‍ത്തി. ഒക്ടോബറിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഓസ്‌ട്രേലിയയാണ് ഇത്തവണ വേദി. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളി ഉമ്രാന്റെ സേവനം ഗുണം ചെയ്യുമെന്ന് മുമ്പ് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടികാണിച്ചിരുന്നു.
രോഹിത്തും രാഹുലുമില്ല! ഇന്ത്യയെ നയിക്കാന്‍ ജസ്പ്രിത് ബുമ്ര; കാത്തിരിക്കുന്നത് റെക്കോര്‍ഡ്
ഉമ്രാനെ മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയും അഭിപ്രായപ്പെട്ടിരുനനു. ''ഒരുപാട് പേസര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വരുന്നുണ്ട്. ഉമ്രാന്‍ എന്തായാലും മൂന്ന് ഫോര്‍മാറ്റിലും അവസരം അര്‍ഹിക്കുന്നുണ്ട്. ഐപിഎല്ലില്‍ അദ്ദേഹം നന്നായി പന്തെറിഞ്ഞു. മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയാന്‍ അവന് സാധിക്കുന്നുണ്ട്. അത്തരമൊരു താരത്തെ ഒഴിച്ചുനിര്‍ത്തരുത്.'' ബിന്നി വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരം; സമയത്തില്‍ അപ്രതീക്ഷിത മാറ്റത്തിന് സാധ്യത
രണ്ട് ടി20 മത്സരങ്ങളാണ് അയര്‍ലന്‍ഡ് പര്യടനത്തിലുള്ളത്. മുതിര്‍ന്ന താരങ്ങള്‍ ഇംഗ്ലണ്ടിലായതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. സ്ഥിരം കോച്ച് രാഹുല്‍ ദ്രാവിഡ് പ്രധാന ടീമിനൊപ്പമായതിനാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണാണ് അയര്‍ലന്‍ഡിലേക്കുള്ള സംഘത്തിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!