യുവതാരങ്ങള്‍ ധോണിയുടെ കീപ്പിങ് ശൈലി അനുകരിക്കരുത്; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

By Web TeamFirst Published Jul 24, 2020, 1:50 PM IST
Highlights

ധോണിയുടെ പ്രതിഭ കണ്ടെത്തിയത് താനാണെന്ന അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സുരീന്ദര്‍ ഖന്ന.

ദില്ലി: ദീര്‍ഘകാലങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച ലക്ഷ്ണമൊത്ത വിക്കറ്റ് കീപ്പറാണ് എം എസ് ധോണി. അദ്ദേഹം ഒരുപാട് കാലം വിക്കറ്റ് പിന്നില്‍ ഇന്ത്യയുടെ ശക്തിയായി. ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന പേരും ധോണിയെ തേടിയെത്തി. മധ്യനിരയുടെ ശക്തിയും ധോണിയായിരുന്നു. ഫിനിഷര്‍ ജോലിയും ധോണി ഏറ്റെടുത്തതോടെ അദ്ദേഹം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു.

ആഭ്യന്തര ക്രിക്കറ്റിലൂടെയാണ് ധോണിയും ഇന്ത്യന്‍ ടീമിലെത്തുന്നത്. സൗരവ് ഗാംഗുലി ക്യാപ്റ്റനാകുമ്പോഴാണ് ധോണി അരങ്ങേറുന്നത്. പിന്നീട് അദ്ദേഹം ഒരിക്കല്‍പോലും ടീമിന് പുറത്തുപോയിട്ടില്ല. ഇപ്പോള്‍ ധോണിയുടെ പ്രതിഭ കണ്ടെത്തിയത് താനാണെന്ന അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സുരീന്ദര്‍ ഖന്ന. റാഞ്ചിയില്‍ നടന്ന അതോറിറ്റി ട്രയല്‍സില്‍ ധോണിയെ ശ്രദ്ധിച്ചിരുന്നെന്നാണ് ഖന്ന പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''റാഞ്ചിയില്‍ നടന്ന ട്രയല്‍സിലാണ്‍ ഞാന്‍ ധോണിയെ ആദ്യമായി കാണുന്നത്. അന്നുതന്നെ എനിക്ക് തോന്നിയിരുന്നു അദ്ദേഹം സ്‌പെഷ്യലായിരുന്നുവെന്ന്. ഞാനാനാണ് കണ്ടെത്തിതെന്ന് ധോണി സമ്മതിച്ചേക്കില്ല. അദ്ദേഹം അംഗീകരിച്ചാലും ഇല്ലെങ്കിലും എന്നെ ബാധിക്കുന്ന കാര്യമല്ല. ഒരു ക്രിക്കറ്റര്‍ എന്ന രീതിയില്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് പകരം വെക്കാവുന്ന മറ്റൊരു താരമില്ല. 

സ്വാഭാവിക രീതിയില്‍ മാറ്റം വരുത്താതെകളിച്ചതുകൊണ്ടാണ് ധോണി ഇത്രയധികം വിജയകരമായത്. ഒരു താരവും അയാളുടെ സ്വാഭാവിക രീതിയില്‍ മാറ്റം വരുത്തരുത്. ക്രിക്കറ്റില്‍ അദ്ദേഹത്തെപോലൊരു ഫിനിഷറില്ല. ഇനിയും അവസാനിക്കാത്ത കരിയര്‍ അസാധരണം തന്നെ. അദ്ദേഹത്തിന്് ഒരു കോപ്പിബുക്ക് ശൈലിയൊന്നുമില്ല. എന്നിട്ടും അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. അത് ധോണിക്ക് മാത്രം കഴിയുന്നതാണ്. യുവ വിക്കറ്റ് കീപ്പര്‍മാര്‍ ഒരിക്കലും ധോണിയെ അനുകരിക്കരുത്.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

click me!