
ലാഹോര്‍: 2026 ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ, യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് ഉപദേശവുമായി മുന്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് അമീര്‍. പന്തിന്റെ ലൈനും ലെങ്തും കൃത്യമായി മനസ്സിലാക്കി വേണം ഷോട്ടുകള്‍ തിരഞ്ഞെടുക്കാനെന്നും അല്ലാതെ മുന്‍കൂട്ടി തീരുമാനിച്ച് ബാറ്റ് വീശരുതെന്നും അമീര്‍ പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 188 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ ഏഴ് പന്തുകള്‍ക്കിടയില്‍ തന്നെ ഇഷാന്‍ കിഷനെയും തിലക് വര്‍മ്മയെയും നഷ്ടമായിരുന്നു.
ടൂര്‍ണമെന്റിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേകിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എയ്ഡന്‍ മാര്‍ക്രാമിനെ ഫോറടിച്ചും കാഗിസോ റബാഡയെ സിക്‌സറടിച്ചും താരം തുടങ്ങിയെങ്കിലും 12 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന അഭിഷേകിനെ കോര്‍ബിന്‍ ബോഷ് ഉജ്ജ്വലമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മികച്ച ബൗളര്‍മാര്‍ക്കും ടീമുകള്‍ക്കും അഭിഷേകിന്റെ പോരായ്മകള്‍ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അമീര്‍ പറയുന്നതിങ്ങനെ... ''അഭിഷേക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 14 റണ്‍സും ഗ്രൗണ്ടിന്റെ ഒരു വശത്തേക്ക് മാത്രമായിരുന്നു. ആ പന്തുകള്‍ പോലും അത്ര മികച്ചതായിരുന്നില്ല. ഒരു നല്ല ബൗളര്‍ക്കും ടീമിലും അഭിഷേകിനെ എളുപ്പത്തില്‍ പുറത്താക്കാന്‍ സാധിക്കും.'' അമീര്‍ പറഞ്ഞു.
തുടര്‍ച്ചയായ മൂന്ന് ഡക്കുകള്‍ക്ക് ശേഷവും തന്റെ സ്വാഭാവിക ശൈലിയില്‍ മാറ്റം വരുത്താത്ത അഭിഷേകിന്റെ ധൈര്യത്തെ അമീര്‍ പ്രശംസിച്ചു. ''അദ്ദേഹം ഒരു ധീരനായ കളിക്കാരനാണ്. മൂന്ന് ഡക്കുകള്‍ക്ക് ശേഷവും തന്റെ പോരാട്ടവീര്യം അദ്ദേഹം ഉപേക്ഷിച്ചില്ല. റണ്‍സ് കണ്ടെത്താന്‍ വേണ്ടി പ്രതിരോധത്തിലേക്ക് മാറാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് നിങ്ങളുടെ പോരായ്മകള്‍ പെട്ടെന്ന് തുറന്നുകാട്ടും. അതുകൊണ്ട് തന്നെ സാങ്കേതികമായി കൂടുതല്‍ മെച്ചപ്പെടാന്‍ അദ്ദേഹം ശ്രമിക്കണം.'' അമീര്‍ പറഞ്ഞു.
ഗെയിമില്‍ കൂടുതല്‍ ക്ഷമ കാണിക്കണമെന്നും പന്തിന്റെ ഗുണനിലവാരം നോക്കി കളിക്കണമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. അഭിഷേകിന് മികച്ച കഴിവുണ്ടെന്നും അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!