
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിലും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ലെന്ന് വ്യക്തമാക്കി കോച്ച ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ടീമിലെ കെ എല്‍ രാഹുലിന്‍റെ ടീമിലെ റോള്‍ സംബന്ധിച്ച് ഗൗതം ഗംഭീര്‍ മനസുതുറന്നത്.
കെ എല്‍ രാഹുലാണ് നിലവില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്നും അത് മാത്രമെ ഇപ്പോള്‍ പറയാനാകു എന്നും ഗംഭീര്‍ പറഞ്ഞു. റിഷഭ് പന്തിന് അവസരം ലഭിക്കും, പക്ഷെ നിലവില്‍ കെ എല്‍ രാഹുല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ രണ്ട് വിക്കറ്റ് കീപ്പര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവില്ലെന്നും ഗംഭീര്‍ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയാണ് ഗംഭീര്‍ നിര്‍ദേശിച്ചതെന്നും എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും നിര്‍ബന്ധത്തിലാണ് സഞ്ജുവിന് പകരം റിഷഭ് പന്തിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്തതെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗംഭീറിന്‍റെ മറുപടി എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 15 അംഗ ടീമിലെ റിഷഭ് പന്ത് ഒഴികെയുള്ള എല്ലാ താരങ്ങള്‍ക്കും ഒരു മത്സരത്തിലെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും കെ എല്‍ രാഹുല്‍ നിറം മങ്ങുകയും ഇന്ത്യ ആദ്യ രണ്ട് കളികളും ജയിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്തിട്ടും മൂന്നാം മത്സരത്തിലും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. മൂന്നാം മത്സരത്തില്‍ 29 പന്തില്‍ 40 റണ്‍സടിച്ച രാഹുല്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.
വീണ്ടും ക്യാപ്റ്റനാവാന്‍ വിരാട് കോലിയില്ല, ഐപിഎല്ലില്‍ ആര്‍സിബിയെ നയിക്കാന്‍ സര്‍പ്രൈസ് താരം
രാഹുല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി തുടരുമെങ്കിലും രാഹുലിന്‍റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് ഗംഭീര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ആദ്യ രണ്ട് മത്സരങ്ങളിലും അക്സര്‍ പട്ടേലിനും ശേഷം ആറാമനായി ക്രീസിലിറങ്ങിയ രാഹുല്‍ ഇന്നലെ അഞ്ചാം നമ്പറിലാണ് ക്രീസിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!