ഈ ലോകകപ്പിൽ ആർച്ചർ നേടിയ വിക്കറ്റുകളിൽ ഭൂരിഭാഗവും എട്ട് മീറ്ററോ അതിൽ താഴെയോ ദൂരത്തിൽ പതിക്കുന്ന ഷോർട്ട് ബോളുകളിലൂടെയാണെന്ന് പുജാര ചൂണ്ടിക്കാട്ടി.

മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണ് നിർണ്ണായക ഉപദേശവുമായി മുൻ ഇന്ത്യൻ താരം ചേതേശ്വർ പുജാര. ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ ഉയർത്തുന്ന ഷോര്‍ട്ട് ബോള്‍ കെണി മറികടക്കാൻ സഞ്ജു പരമാവധി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യണമെന്നും, ആർച്ചറെ നേരിടാൻ അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ അവസരം നൽകണമെന്നുമാണ് പുജാരയുടെ അഭിപ്രായം.

ഈ ലോകകപ്പിൽ ആർച്ചർ നേടിയ വിക്കറ്റുകളിൽ ഭൂരിഭാഗവും എട്ട് മീറ്ററോ അതിൽ താഴെയോ ദൂരത്തിൽ പതിക്കുന്ന ഷോർട്ട് ബോളുകളിലൂടെയാണെന്ന് പുജാര ചൂണ്ടിക്കാട്ടി. സഞ്ജുവിനെതിരെ ആർച്ചർക്കുള്ള മികച്ച റെക്കോർഡ് (ശരാശരി 8.33) കണക്കിലെടുത്ത് ഇംഗ്ലണ്ട് ഈ തന്ത്രം തന്നെ പയറ്റാൻ സാധ്യതയുണ്ട്. ആര്‍ച്ചറുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ ലെഗ് സൈഡിലേക്ക് അടിക്കുന്നതിന് പകരം ലെഗ് സ്റ്റമ്പിൽ നിന്ന് മാറി നിന്ന് ഓഫ് സൈഡിലേക്ക് കളിക്കാൻ സഞ്ജു ശ്രമിക്കണം.

ആർച്ചറെ നേരിടാൻ അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ പന്തുകൾ നൽകുക. തുടക്കത്തിൽ വിക്കറ്റ് കളയാതെ സ്ട്രൈക്ക് കൈമാറുന്നതിലായിരിക്കണം സഞ്ജു ശ്രദ്ധിക്കേണ്ടത്. സഞ്ജു ആർച്ചർക്ക് മുന്നിൽ പതറുമ്പോൾ, ഇടംകയ്യൻ ബാറ്ററായ അഭിഷേക് ശർമ്മയ്ക്ക് ആർച്ചർക്കെതിരെ മികച്ച റെക്കോർഡാണുള്ളത്. ആർച്ചർക്കെതിരെ ഇതുവരെ കളിച്ച 33 പന്തുകളിൽ നിന്ന് 61 റൺസ് അഭിഷേക് നേടിയിട്ടുണ്ട്. ഒരു തവണ പോലും ആർച്ചർക്ക് അഭിഷേകിനെ പുറത്താക്കാൻ സാധിച്ചിട്ടില്ല. ആർച്ചറുടെ പന്തുകൾ ഇടംകയ്യൻ ബാറ്റർമാരിൽ നിന്ന് അകന്നുപോകുന്നവയാണ്. ഓഫ് സൈഡിൽ ശക്തനായ അഭിഷേകിന് ഇത് റൺസ് കണ്ടെത്താൻ എളുപ്പമാകുമെന്നും പൂജാര പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ 97 റൺസുമായി സഞ്ജു തിളങ്ങിയെങ്കിലും ആർച്ചർക്കെതിരായ മുൻപത്തെ കണക്കുകൾ ഇന്ത്യക്ക് ആശങ്കയാണ്. മറുവശത്ത്, ഈ ലോകകപ്പിൽ അഭിഷേകിന്‍റെ ഫോം അത്ര മികച്ചതല്ലെങ്കിലും (ശരാശരി 13.33), ആർച്ചറെ നേരിടാനുള്ള അദ്ദേഹത്തിന്‍റെ സാങ്കേതിക മികവിൽ പുജാരയ്ക്ക് വിശ്വാസമുണ്ട്. വാംഖഡെയിലെ പിച്ചിൽ ഈ ഓപ്പണിംഗ് ജോഡി എങ്ങനെ ആർച്ചറുടെ ഓവറുകളെ അതിജീവിക്കും എന്നത് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമാകുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക