
ദില്ലി: ക്രിക്കറ്റ് ഗ്രൗണ്ടില്‍ പലപ്പോഴും ചൂടന്‍ സ്വഭാവം പുറത്തെടുത്തിട്ടുള്ള താരമാണ് ഗൗതം ഗംഭീര്‍. ഐപിഎല്ലിലും അത് കാണാമായിരുന്നു. ഗംഭീര്‍ പലപ്പോഴും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ വിരാട് കോലിയും ഗംഭീറും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഇരുവരും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇപ്പോള്‍ ധോണിയുമായും കോലിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ഗംഭീര്‍.
ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായി ഒരു തര്‍ക്കവുമില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. മുന്‍ ഇന്ത്യന്‍സ ഓപ്പണറുടെ വാക്കുകള്‍... ''എം എസ് ധോണിയോട് ഉള്ളത് പോലൊരു ബന്ധം തന്നെയാണ് എനിക്ക് വിരാട് കോലിയോടും. വ്യക്തപരമായി ഒരു തര്‍ക്കവും ഞങ്ങള്‍ തമ്മിലില്ല. എന്നെപോലെ അവരും അവരുടെ ടീം ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കി അത് മൈമതാനത്ത് മാത്രമേ നില്‍ക്കൂ. അതിനപ്പുറത്തേക്ക് പോവാറില്ല.'' ഗംഭീര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കോലിയുമായുള്ള വാക്കുതര്‍ക്കത്തെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിന് ശേഷമാണ് കോലിയും ഗംഭീറും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. മത്സരത്തിനിടെ ലഖ്‌നൗ പേസര്‍ നവീന്‍ ഉള്‍ ഹഖിനെ പ്രകോപിക്കുന്ന രീതിയില്‍ കോലി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോലിയും ഗംഭീറും നേര്‍ക്കുനേര്‍ വന്നത്.
അതിനെ കുറിച്ചുള്ള ഗംഭീറിന്റെ പ്രതികരണമിങ്ങനെ... ''ക്രിക്കറ്റ് ഗ്രൗണ്ടില്‍ എനിക്ക് ഒരുപാട് പേരോട് വഴക്കിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം വഴക്കുകള്‍ ഗ്രൗണ്ടിനപ്പുറത്തേക്ക് പോവാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാം ഗ്രൗണ്ടില്‍ തന്നെ തീര്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഐപിഎല്ലിനിടെ രണ്ട് പേര്‍ തമ്മിലായിരുന്നു തര്‍ക്കം, അത് ക്രിക്കറ്റ് മൈതാനത്തിനുള്ളില്‍ തന്നെ നില്‍ക്കണം, പുറത്തല്ല. പലരും പലതും പറഞ്ഞു. ധാരാളം പേര് ഒരു അഭിമുഖത്തില്‍ എല്ലാം സംസാരിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് പേര്‍ തമ്മിലുള്ളു തര്‍ക്കത്തിന് വ്യക്തത വരുത്തേണ്ടതില്ല. അത് ഞങ്ങള്‍ക്കിടയില്‍ തന്നെ നില്‍ക്കും.'' ഗംഭീര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!