
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വ്യക്തമായ സന്ദേശവുമായി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഓഗസ്റ്റ് 15-ന് ഗാലെയിൽ ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് പരിശീലനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും വെല്ലുവിളികൾക്ക് മുന്നിൽ പൂർണ്ണ സജ്ജരായിരിക്കണമെന്നും ഗംഭീർ കളിക്കാരോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മുതൽ കൊളംബോയിൽ നടക്കുന്ന ത്രിദിന പരിശീലന മത്സരത്തിന് മുന്നോടിയായി ബിസിസിഐ പങ്കുവെച്ച വീഡിയോയിലാണ് ഗംഭീറിന്‍റെ പ്രതികരണം.
മുന്നിലുള്ള ലക്ഷ്യം വ്യക്തമാണ്. അത് ബാറ്റിംഗായാലും ബോളിംഗായാലും ഓഗസ്റ്റ് 15-ന് കളത്തിലിറങ്ങുമ്പോൾ എതിരാളികൾ ഉയർത്തുന്ന ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം നമ്മുടെ പക്കലുണ്ടായിരിക്കണം. നമ്മുടെ പരിധികൾ മറികടന്ന് പരിശീലിക്കാനുള്ള അവസരമാണിത്- ഗംഭീർ താരങ്ങളോട് വ്യക്തമാക്കി.
അവസാന ടെസ്റ്റ് പരമ്പരകളിൽ സ്പിന്നിനെ നേരിടാൻ ബുദ്ധിമുട്ടിയ ഇന്ത്യൻ ബാറ്റർമാർക്ക് ശ്രീലങ്കൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഈ പരിശീലന മത്സരം നിർണായകമാണ്. നായകൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ എന്നിവർ സ്പിൻ ബോളിംഗിനെതിരെ പ്രത്യേക പരിശീലനം നടത്തുന്നുണ്ട്. 2017-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്നത്. നിലവിലെ ടീമിൽ കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർക്ക് മാത്രമാണ് മുൻപ് ലങ്കൻ മണ്ണിൽ റെഡ് ബോൾ ക്രിക്കറ്റ് കളിച്ച പരിചയമുള്ളത്.
പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജാണ് ബൗളിംഗ് നിരയെ നയിക്കുന്നത്. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മാനവ് സുതാർ, സാരൻഷ് ജെയിൻ എന്നീ യുവതാരങ്ങൾക്ക് ഈ പരിശീലന മത്സരം വലിയ പരീക്ഷണമാകും. വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനാണ് ടീം ഇന്ത്യയുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!