
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ചേതേശ്വര്‍ പൂജാരയെ തഴഞ്ഞതിന് പിന്നാലെ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മുന്‍ നായകന്‍ വിരാട് കോലിക്കും ടെസ്റ്റില്‍ നിന്ന് പൂര്‍ണ വിശ്രമം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുനില്‍ ഗവാസ്കകര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നഷ്ടമായ സ്ഥിതിക്ക് ഇനി ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലാവണം രോഹിത്തിന്‍റെയും കോലിയുടെയും ശ്രദ്ധയെന്നും ഗവാസ്കര്‍ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്തായാലും നഷ്ടമായി. അടുത്ത വലിയ ടൂര്‍ണമെന്‍റ് ഏകദിന ലോകകപ്പാണ്. അത് മുന്നില്‍ക്കണ്ട് പ്രധാന താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ വിശ്രമം അനുവദിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. ഇവരെ ഏകദിനങ്ങളില്‍ മാത്രം കളിപ്പിക്കണം. പറ്റുമെങ്കില്‍ ടി20യിലും. കാരണം, ടി20യുടെ കുറച്ചു കൂടി വിപുലീകരിച്ച പതിപ്പാണല്ലോ ഏകദിന ക്രിക്കറ്റ്. സീനിയര്‍ താരങ്ങള്‍ ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മുതല്‍ തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുകയാണ് അവര്‍. പരിക്കിന്‍റെ ഇടവേളയല്ലാതെ മറ്റ് തരത്തില്‍ നീണ്ട വിശ്രമം അവര്‍ക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പുള്ളവരായ സീനിയര്‍ താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ വിശ്രമം നല്‍കണം. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചതുപോലെയെന്നും ഗവാസ്കര്‍ പറഞ്ഞു.
റണ്‍മല 'റാസ'; വെസ്റ്റ് ഇന്‍ഡീസിനെ മലർത്തിയടിച്ച് സിംബാബ്‍വെ!
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഒരാഴ്ച മുമ്പെ പോവാനും സന്നാഹ മത്സരങ്ങള്‍ കളിക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തെയും ഗവാസ്കര്‍ ചോദ്യം ചെയ്തു. അതുകൊണ്ട് കാര്യമൊന്നുമില്ല. സീനിയര്‍ കളിക്കാര്‍ക്ക് അത്ര കാലം കൂടി വിശ്രമിക്കാമായിരുന്നത് നഷ്ടമാവുമെന്ന് മാത്രം. ജൂലൈ വരെ വിശ്രമം അനുവദിച്ചിട്ട് ഇപ്പോള്‍ സന്നാഹ മത്സരങ്ങള്‍ കളിക്കണമെന്ന് പറയുന്നു. അതും ജുലൈ ആദ്യ ദിവസങ്ങളില്‍. അതായത്, കളിക്കാര്‍ക്ക് ഒരു മാസം തികച്ച് വിശ്രമം പോലുമില്ല. 20 ദിവസത്തെ വിശ്രമമാണ് ആകെ ലഭിക്കുന്നത്. എന്തുകൊണ്ട് അവര്‍ക്ക് 40 ദിവസത്തെ വിശ്രമം അനുവദിച്ചുുകൂടാ.
അങ്ങനെയെങ്കില്‍ അവര്‍ക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി കളിക്കാനാവില്ലെ. നിലവില്‍ ടീമില്‍ സ്ഥാനമുറപ്പുള്ള കളിക്കാരെ സംബന്ധിച്ചിടത്തോളം ഈ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വലിയ പുതുമയൊന്നുമില്ല.രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നമ്മള്‍ കളിക്കുമോ എന്നും ഉറപ്പില്ല. അതിനാല്‍ സീനീയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ നഷ്ടമാക്കിയിരിക്കുന്നതെന്നും ഗവാസ്കര്‍ സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞു.