
മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും ആശങ്കയാകുന്നു. ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ബുംറയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായി മാത്രമായിരിക്കും അദ്ദേഹത്തിന്റെ പങ്കാളിത്തം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയ്ക്കിടെ കാര്‍ഡിഫില്‍ വെച്ചാണ് ബുംറയ്ക്ക് കാല്‍മുട്ടിന് പരിക്കേറ്റത്.
പരിക്കില്‍ നിന്ന് മുക്തനായി വരുന്ന ബുംറ കരിയര്‍ ദീര്‍ഘിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്ന് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത് അഭിപ്രായപ്പെട്ടു. ബുംറയുടെ ശരീരത്തിന്റെ പ്രത്യേകതകളും പരിക്കുകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ''ബുംറയ്ക്ക് ഇപ്പോള്‍ എത്ര വയസ്സായി? 31-32? അദ്ദേഹം ഇപ്പോഴും ഒരു യുവതാരമാണ്. അതിനാല്‍ കരിയറില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനുള്ള വഴി അദ്ദേഹം കണ്ടെത്തേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ചില പരിക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും അദ്ദേഹം ലോകോത്തര നിലവാരമുള്ള ബൗളറാണ്.'' മക്ഗ്രാത്ത് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണോ അതോ ടി20 മാത്രം കളിക്കണോ എന്നത് ബുംറയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബൗളിംഗ് ആക്ഷനില്‍ കൈകള്‍ അമിതമായി നീട്ടുന്നത് സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മക്ഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.
പേസര്‍മാരെ അധികമായി സംരക്ഷിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മക്ഗ്രാത്ത് വ്യക്തമാക്കി. പരിക്കുകള്‍ പേസര്‍മാരുടെ കരിയറിന്റെ ഭാഗമാണെന്നും, ദീര്‍ഘനാള്‍ വിശ്രമത്തില്‍ ഇരിക്കുന്നതിന് പകരം പേസര്‍മാര്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ തക്കവണ്ണം ശരീരം ശക്തമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാസങ്ങളോളം പരിചരണ പരിപാടികളില്‍ ഏര്‍പ്പെടുന്നത് ഫിറ്റ്‌നസിനെയും ശക്തിയെയും പിന്നോട്ടടിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!