ദേവ്ദത്തിനും സമര്‍ത്ഥിനും അര്‍ധ സെഞ്ചുറി; വിജയ് ഹസാരെയില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് വിജയ പ്രതീക്ഷ

By Web TeamFirst Published Feb 26, 2021, 3:10 PM IST
Highlights

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക 25 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട്.

ബംഗളൂരു: കേരളത്തിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ 278 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച കര്‍ണാടകയ്ക്ക് മികച്ച തുടക്കം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക 25 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട്. ആര്‍ സമര്‍ത്ഥിന്റെ (62) വിക്കറ്റാണ്് കര്‍ണാടകയ്ക്ക് നഷ്ടമായത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (53), കെ വി സിദ്ധാര്‍ത്ഥ് (23) എന്നിവരാണ് ക്രീസില്‍.

ഓപ്പണിംഗ് വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സമര്‍ത്ഥ് മടങ്ങിയത്. 51 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് താരം 62 റണ്‍സ് അടിച്ചെടുത്തത്. എന്നാല്‍ ജലജ് സക്‌സേനയുടെ പന്തില്‍ സമര്‍ത്ഥ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് നല്‍കി മടങ്ങി. പടിക്കല്‍ ഇതുവരെ ആറ് ബൗണ്ടറികള്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, കേരളം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 277 റണ്‍സ് നേടിയത്.  വത്സല്‍ ഗോവിന്ദ് (95), സച്ചിന്‍ ബേബി (54), മുഹമ്മദ് അസറുദ്ദീന്‍ (പുറത്താവാതെ 59) എന്നിവരുടെ ഇന്നിങ്‌സാണ് കേരളത്തിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. കര്‍ണാടകയ്ക്കായി അഭിമന്യു മിഥുന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഈ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. വിഷ്ണു വിനോദ് (29)- വത്സല്‍ സഖ്യത്തിന്റെ കൂട്ടുകെട്ടിലൂടെയാണ്. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിഷ്ണു, ശ്രേയാസ് ഗോപാലിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് മധ്യനിര താരങ്ങള്‍ നടത്തിയ പ്രകടനം കേരളത്തെ കരകയറ്റി.

സച്ചിന്‍ ബേബിക്കൊപ്പം ചേര്‍ന്ന വത്സല്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 114 റണ്‍ണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ക്യാപ്റ്റനെ പുറത്താക്കി മിഥുന്‍ കര്‍ണാടകയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെയെത്തിയ അസറുദ്ദീനുമൊത്ത് 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് വത്സല്‍ മടങ്ങിയത്. മുന്‍നിര തകര്‍ന്നപ്പോള്‍ പിടിച്ചുനിന്ന വത്സല്‍ 124 പന്തില്‍ ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് 95 റണ്‍സെടുത്തത്. 

തുടര്‍ന്നെത്തിയ ജലജ് സക്‌സേന (5), എം ഡി നിതീഷ് (0), എസ് മിഥുന്‍ (13) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ അസറുദീന്റെ അതിവേഗ ഇന്നിങ്‌സ് കേരളത്തിന് തുണയായി. 38 പന്തുകള്‍ നേരിട്ട താരം 59 റണ്‍സ് നേടി. മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു അസുറദ്ദീന്റെ ഇന്നിങ്‌സ്. കര്‍ണാടകയ്ക്ക് വേണ്ടി മിഥുന് പുറമെ പ്രസിദ്ധ് കൃഷ്ണ രണ്ടും ഗോപാല്‍ ഒരു വിക്കറ്റും വീഴ്ത്തി.

 

click me!