
ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഷാഹിദ് അഫ്രീദിയെ ആദ്യ പന്തില്‍ പുറത്താക്കിയശേഷം കൈകൂപ്പി ക്ഷമചോദിച്ച് ബൗളര്‍. ലാഹോര്‍ ക്യുലാന്‍ഡേഴ്സ് പേസറായ ഹാരിസ് റൗഫാണ് അഫ്രീദിയെ പുറത്താക്കിയശേഷം കൈകൂപ്പി ക്ഷമാപണം നടത്തിയത്.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എലിമിനേറ്ററില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ മത്സരത്തിലായിരുന്നു രസകരമായ സംഭവം. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പതിനാലാം ഓവറില്‍ 116/5 എന്ന സ്കോറില്‍ നില്‍ക്കെയാണ് അഫ്രീദി ക്രീസിലെത്തിയത്.
38 പന്തില്‍ 67 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ റൗഫിന്‍റെ ആദ്യ പന്തില്‍ തന്നെ അഫ്രീദി ക്ലീന്‍ ബൗള്‍ഡായി. ആദ്യ പന്തില്‍ പുറത്തായ അഫ്രീദിയെ തൊഴുകൈയോടെയാണ് റൗഫ് യാത്രയാക്കിയത്.
എലിമിനേറ്ററില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ മറികടന്ന ലാഹോര്‍ ക്യുലാന്‍ഡേഴ്സ് 17ന് നടക്കുന്ന ഫൈനലില്‍ കറാച്ചി കിംഗ്സിനെ നേരിടും. മത്സരത്തില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റൗഫ് ഈ കലണ്ടര്‍ വര്‍ഷത്തില്‍ 50 ടി20 വിക്കറ്റുകള്‍ വീഴ്ത്തി റെക്കോര്‍ഡിടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!