
മുംബൈ: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ജെമീമ റോഡ്രിഗസിന്‍റെയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെയും പോരാട്ടം. പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ ഷഫാലി വര്‍മയെയും(10) സ്മൃതി മന്ദാനയെയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെന്ന നിലയിലാണ്. 97 പന്തില്‍ 87 റണ്‍സുമായി ജെമീമ റോഡ്രിഗസും 2 റണ്‍സുമായി ദീപ്തി ശര്‍മയും ക്രീസില്‍. 24 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറിന്‍റെയും 10 റണ്‍സെടുത്ത ഷഫാലി വര്‍മയുടെയും 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയത്തിലേക്ക് 84 പന്തില്‍ 109 റണ്‍സ് കൂടി വേണം. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജെമീമയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് 154 പന്തില്‍ 167 റണ്‍സെടുത്താണ് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത്. ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 57 പന്തിലാണ് ജെമീമ അര്‍ധസെഞ്ചുറിയിലെത്തിയത്. ഹര്‍മൻപ്രീത് 66 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ എട്ട് റണ്‍സടിച്ച് നല്ല തുടക്കമിട്ടു. എന്നാല്‍ രണ്ടാം ഓവറില്‍ ഷഫാലി വര്‍മയെ(10) വിക്കറ്റിന് മുന്നില്‍ കുടുക്കിയ കിം ഗാരത് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. രണ്ടാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസും സ്മൃതി മന്ദാനയും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ കിം ഗാരത്തിന്‍റെ പന്തില്‍ സ്നൃതി മന്ദാന നിര്‍ഭാഗ്യകരമായി പുറത്തായി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ സ്മൃതി ബാറ്റ് വീശിയെങ്കിലും പന്ത് ബാറ്റില്‍ കൊണ്ടില്ല. അമ്പയര്‍ വൈഡ് വിളിച്ചു. എന്നാല്‍ പന്ത് കൈയിലൊതുക്കിയ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ഔട്ടിനായി അപ്പീല്‍ ചെയ്തു. അള്‍ട്രാ എഡ്ജില്‍ സ്മൃതിയുടെ ബാറ്റില്‍ പന്ത് ഉരസിയെന്ന് വ്യക്തമായതോടെ ഇന്ത്യ ഞെട്ടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. എല്‍സി പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്‌ലി ഗാര്‍ഡ്നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കി. ഇന്ത്യക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഓസിസ് ഇന്ന് ഇന്ത്യക്കെതിരെ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക