ലിച്ചിഫീല്‍ഡിന് സെഞ്ചുറി, തകര്‍ത്തടിച്ച് ഓസീസ്, വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയലക്ഷ്യം

Published : Oct 30, 2025, 06:56 PM IST
Phoebe Litchfield

Synopsis

34-ാം ഓവറിൽ ബെത്ത് മൂണിയെ(22 പന്തില്‍ 24) മടക്കിയ ശ്രീചരിണിയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. പിന്നാലെ അനാബെല്‍ സതര്‍ലാന്‍ഡിനെയും(3) ശ്രീചരിണി മടക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചു.

മുംബൈ: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 339 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റൺസിന് ഓള്‍ ഔട്ടായി. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ചിഫീല്‍ഡാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. എല്ലിസ് പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്‌ലി ഗാര്‍ഡ്നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കി. ഇന്ത്യക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഓസിസ് ഇന്ന് ഇന്ത്യക്കെതിരെ കുറിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമും സെമി ഫൈനലിലോ ഫൈനലിലോ 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല.

തുടക്കത്തില്‍ ഓസീസ് ഞെട്ടി, പിന്നെ ഇന്ത്യയും

ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനെ ഞെട്ടിച്ചായിരുന്നു ഇന്ത്യൻ വനിതകള്‍ തുടങ്ങിയത്. ക്യാപ്റ്റൻ അലീസ ഹീലിയുടെ നിര്‍ണായക ക്യാച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ കൈവിട്ടെങ്കിലും നിലയുറപ്പിക്കും മുമ്പെ ഹീലിയെ(5) ക്രാന്തി ഗൗഡ് ബൗള്‍ഡാക്കി മടക്കി. എന്നാല്‍ ഇന്ത്യയുടെ ആഘോഷം അവിടെ തീര്‍ന്നു. തകര്‍ത്തടിച്ച ലിച്ചിഫീല്‍ഡും എല്ലിസ് പെറിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 155 റണ്‍സടിച്ച് ഓസീസിന് കൂറ്റന്‍ സ്കോറിലേക്കുള്ള അടിത്തറയിട്ടു. 

 

ഇന്ത്യൻ ബൗളര്‍മാരുടെ മോശം ബൗളിംഗും ഫീല്‍ഡിംഗും ഓസീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. അലീസ ഹീലിയുടെ വിക്കറ്റെടുത്തെങ്കിലും ക്രാന്തി ഗൗഡും മധ്യ ഓവറുകളില്‍ ദീപ്തി ശര്‍മയുമാണ് ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. അമന്‍ജ്യോത് കൗറും ശ്രീ ചരിണിയും ഓസീസിന്‍റെ റണ്‍നിരക്ക് പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ലിച്ചിഫീല്‍ഡിന്‍റെ തകര്‍പ്പൻ ഇന്നിംഗ്സിന്‍റെ ബലത്തില്‍ ഓസീസ് സ്കോര്‍ കുതിച്ചു.

77 പന്തില്‍ ലോകകപ്പിലെ ആദ്യ സെഞ്ചുറി തികച്ച ലിച്ചിഫീല്‍ഡ് പിന്നീട് കണ്ണുംപൂട്ടി അടി തുടങ്ങിയതോടെ റണ്‍നിരക്ക് പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ പാടപുപെട്ടു. ദിപ്തി ശര്‍മയെ ഒരോവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സകള്‍ക്ക് പറത്തിയ ലിച്ചിഫീല്‍ഡീനെ 27-ാം ഓവറില്‍ അമന്‍ജ്യോത് കൗര്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. 66 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ എല്ലിസ് പെറി ബെത്ത് മൂണിക്കൊപ്പം പോരാട്ടം തുടര്‍ന്നതോടെ ഓസീസ് കൂറ്റന്‍ സ്കോര്‍ ഉറപ്പിച്ചു.

 

പിടിച്ചുകെട്ടി പിന്നെ പിടിവിട്ടു

34-ാം ഓവറിൽ ബെത്ത് മൂണിയെ(22 പന്തില്‍ 24) മടക്കിയ ശ്രീചരിണിയാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. പിന്നാലെ അനാബെല്‍ സതര്‍ലാന്‍ഡിനെയും(3) ശ്രീചരിണി മടക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചു. എല്ലിസ് പെറിയെ(77) രാധാ യാദവ് പുറത്താക്കുകയും തഹ്‌ലിയ മഗ്രാത്ത്(12) റണ്ണൗട്ടാവുകയും ചെയ്തതോടെ 220-2ല്‍ നിന്ന് 243-5ലേക്കും 265-6ലേക്കും ഓസീസ് വീണെങ്കിലും അവസാന ഓവറുകളില്‍ ആഷ്‌ലി ഗാര്‍ഡന്ര്‍ തകര്‍ത്തടിച്ച് ഓസീസ് സ്കോര്‍ ഉയര്‍ത്തി. 45 പന്തില്‍ 63 റണ്‍സടിച്ച ഗാര്‍ഡ്നറുടെ വെടിക്കെട്ടാണ് ഓസീസിന് 300 കടത്തിയത്. 

 

 

ഇന്ത്യൻ താരങ്ങളുടെ മോശം ഫീല്‍ഡിംഗും ബൗളിംഗും ഓസീസ് സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. 40 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഗാര്‍ഡ്നര്‍ 49ാം ഓവറില്‍ രാധാ യാദവിനെ തുടര്‍ച്ചയായി സിക്സിന് പറത്തി ഓസീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

 

നേരത്തെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ പരിക്കേറ്റ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ ടീമിലെത്തി. റിച്ചാ ഘോഷ്, ക്രാന്തി ഗൗദ് എന്നിവരും മടങ്ങിയെത്തി. ഉമ ചേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരാണ് വഴി മാറിയത്. ബംഗ്ലാദേശിനെതിരെ അവസാന മത്സരം കളിച്ച രാധാ യാദവ് സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. സോഫി മൊളിനെക്‌സ് ടീമിലെത്തി. ജോര്‍ജിയ വറേഹം പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്
ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍