
മുംബൈ: ദൂലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഈസ്റ്റ് സോൺ (കിഴക്കൻ മേഖല) ടീമിന്‍റെ വൈസ് ക്യാപ്റ്റനായി കൗമാര താരം വൈഭവ് സൂര്യവംശിയെ തെരഞ്ഞെടുത്തതിനെതിരെ വിമര്‍ശനവുമായി കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഇഷാൻ കിഷൻ ആണ് ടീമിന്‍റെ നായകന്‍. സീനിയർ ടീമിൽ പരിചയസമ്പന്നരായ ഒട്ടേറെ പ്രമുഖ കളിക്കാരുണ്ടായിട്ടും, റെഡ്-ബോൾ ക്രിക്കറ്റിൽ വലിയ പരിചയസമ്പത്തില്ലാത്ത വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതിനെയാണ് ഹര്‍ഷ ഭോഗ്‌ലെ ചോദ്യം ചെയ്തത്.
ഇതിന് പിന്നിലെ ചിന്താഗതി എന്തെന്ന് മനസ്സിലാകുന്നില്ലെന്ന് ഹര്‍ഷ ഭോഗ്‌ലെ എക്സ് പോസ്റ്റില്‍ പറഞ്ഞു. സീനിയർ റെഡ്-ബോൾ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ നിയമിച്ചതിന് പിന്നിലെ ചിന്ത എന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇതുവരെ കളിച്ച 12 ഇന്നിങ്സുകളിൽ നിന്ന് 17.25 ശരാശരിയിൽ വെറും 207 റൺസ് മാത്രമാണ് അവൻ നേടിയിട്ടുള്ളത്. അവന്‍റെ കഴിവ് അസാധാരണമാണ്, സംശയമില്ല; പക്ഷേ റെഡ്-ബോൾ ക്രിക്കറ്റിൽ അവൻ ഇനിയും ഏറെ പഠിക്കാനുണ്ട്, എന്ന് ഹർഷ ഭോഗ്ലെ തന്‍റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
I wonder what the thinking is behind making Sooryavanshi vice-captain of a senior red ball team. He has played 12 innings for 207 runs @ 17.25. His talent is extraordinary but there is a learning curve and he is at the bottom of it in red ball cricket.
— Harsha Bhogle (@bhogleharsha) July 30, 2026
പരിചയസമ്പന്നനായ ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരനൊപ്പമായിരിക്കും വൈഭവ് സൂര്യവംശി ഈസ്റ്റ് സോണിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഐപിഎല്ലിലും നിശ്ചിത ഓവർ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത വൈഭവിന്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ (8 മത്സരങ്ങളിൽ നിന്ന് 207 റൺസ്, ഉയർന്ന സ്കോർ 93) തന്റെ കരുത്ത് തെളിയിക്കാൻ ദൂലീപ് ട്രോഫി മികച്ച വേദിയാകും.അതേസമയം, ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമിയും മുകേഷ് കുമാറും ഉൾപ്പെടുന്ന ബൗളിങ് നിര ഈസ്റ്റ് സോണിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
ഈസ്റ്റ് സോൺ സ്‌ക്വാഡ്: ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് ഘരാമി, മുഹമ്മദ് ഷമി, മുകേഷ് കുമാർ, ഷഹബാസ് അഹമ്മദ്, സൂരജ് ജയ്‌സ്വാൾ, വിരാട് സിങ്, കുമാർ കുശാഗ്ര, ശിഖർ മോഹൻ, സുഭ്രാംശു സേനാപതി, അഭിജിത് സർക്കാർ, അനുകുൽ റോയ്, ഡെനിഷ് ദാസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!