
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം ആരാകുമെന്ന ചോദ്യത്തിന് കൗമാര വിസ്മയങ്ങളായ വൈഭവ് സൂര്യവംശിയുടെയും ആയുഷ് മാത്രെയുടെയും പേരുകൾ ചർച്ചകളിൽ നിറയുമ്പോൾ, അവരേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നത് പഞ്ചാബ് കിംഗ്‌സിന്‍റെ യുവ ഓപ്പണര്‍ പ്രിയാൻഷ് ആര്യയാണെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം ആർ.അശ്വിൻ. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ വെറും 37 പന്തിൽ നിന്ന് 93 റൺസ് അടിച്ചുകൂട്ടിയ പ്രിയാൻഷിന്റെ വെടിക്കെട്ട് പ്രകടനത്തിനുശേഷമാണ് വൈഭവും ആയുഷ് മാത്രെയുമെല്ലാം പ്രിയാന്‍ഷ് പിന്തുള്ളുമെന്ന് അശ്വിന്‍ പറഞ്ഞത്.
ഞാൻ ആരെയും താഴ്ത്തിക്കെട്ടാൻ പറയുന്നതല്ല, പക്ഷേ പ്രിയാൻഷ് ആര്യ എന്ന താരം ആയുഷ് മാത്രെയെക്കാളും വൈഭവ് സൂര്യവംശിയേക്കാളും ഒരുപടി മുന്നിലാണെന്ന് എനിക്ക് തോന്നുന്നു. ഇതൊരു താരതമ്യമല്ല, പക്ഷേ പ്രിയാൻഷിന് വലിയ സ്കോറുകൾ കണ്ടെത്താനുള്ള കഴിവുണ്ട്. അവന്‍റെ പക്കൽ വൈവിധ്യമാർന്ന ഷോട്ടുണ്ടെന്നു മാത്രമല്ല, കളി കെട്ടിപ്പടുക്കാനുള്ള കഴിവും കൂടുതലാണെന്നും അശ്വിൻ പറഞ്ഞു.
കഴിഞ്ഞ സീസണിൽ പഞ്ചാബിനായി അരങ്ങേറി 475 റൺസുമായി വരവറിയിച്ച പ്രിയാൻഷ്, ഈ സീസണിലും തന്‍റെ ഫോം തുടരുകയാണ്. വെറുമൊരു 'വൺ സീസൺ വണ്ടർ' എന്നതിലുപരി സ്ഥിരതയാർന്ന പ്രകടനം നടത്താൻ 24-കാരനായ പ്രിയാൻഷിന് കഴിയുന്നുണ്ടെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ഈ ഐപിഎല്ലില്‍ അഞ്ച് കളികളില്‍ നിന്ന് 248 സ്ട്രൈക്ക് റേറ്റില്‍ 211 റൺസാണ് പ്രിയാന്‍ഷ് നേടിയത്. ഈ സീസണിൽ 11 പന്തിൽ 39, 20 പന്തിൽ 57, 37 പന്തിൽ 93 എന്നിങ്ങനെയാണ് പ്രിയാൻഷിന്‍റെ പ്രധാന സ്കോറുകൾ. ഒരു സീസണിലെ മികച്ച പ്രകടനം കൊണ്ട് പ്രിയാൻഷിന് 'തലക്കനം' ബാധിച്ചിട്ടില്ലെന്നും അശ്വിൻ പറഞ്ഞു.
പ്രിയാൻഷിനൊപ്പം ഇന്ത്യൻ ഓപ്പണര്‍ സ്ഥാനത്തേക്ക് കണ്ണുവെക്കുന്ന വൈഭവും ആയുഷ് മാത്രെയും ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരിക്കുമൂലം സീസണ്‍ നഷ്ടമായ ആയുഷ് ചെന്നൈയ്ക്ക് വേണ്ടി 201 റൺസ് നേടിയപ്പോള്‍ വൈഭവ് ആറ് മത്സരങ്ങളിൽ നിന്നായി 246 റൺസ് നേടിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിംഗ് മാത്രമല്ല, നിർണ്ണായക ഘട്ടങ്ങളിൽ വലിയ ഇന്നിംഗ്സുകൾ കളിക്കാനുള്ള പ്രിയാൻഷ് ആര്യയുടെ പക്വതയാണ് അവനെ മറ്റ് യുവതാരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും അശ്വിൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!